കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.20ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ആറ് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.
1929 ജൂലായ് 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനനം. ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസില്‍ മുടക്കി. പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റില്‍ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.
അഞ്ചലോട്ടക്കാരന്റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടർന്ന് പിറമാടം ദയറായില്‍ എത്തുമ്പോൾ തോമസിന്റെ പ്രായം 23 വയസ്സായിരുന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ല്‍ വൈദികപട്ടം സ്വീകരിച്ചു. ഫാദർ തോമസ് ചെറുവിള്ളില്‍ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു.
കൊല്‍ക്കത്തയിലെ കല്‍ക്കരി ഖനിയില്‍ ജോലി നോക്കുന്നവർക്കിടയിലും കശ്‍മീരിലെ ഉതംപൂരിലും ഫാദർ തോമസ് ചെറുവിള്ളില്‍ മിഷൻ പ്രവർത്തനങ്ങള്‍ക്കിറങ്ങി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളില്‍ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രി മുതല്‍ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതല്‍ക്കൂട്ടായത് ഫാ.തോമസ് ചെറുവിള്ളിലിന്റെ ദീർഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്. 1970-71 കാലഘട്ടം മുതല്‍ തന്നെ സഭയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ മുളച്ചു തുടങ്ങിയിരുന്നു. ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം ചൂടുപിടിച്ചുവന്ന 1974 ഫെബ്രുവരി 24 ന് തോമസ് മാർ ദിവന്ന്യാസിയോസ് എന്ന പേരില്‍ അങ്കമാലി ഭദ്രാസനാധിപനായി ഗീവർഗീസ് മാർ ഗ്രിഗോറിയോസിനൊപ്പം ദമാസ്കസില്‍ വച്ച് അഭിഷിക്തനായി.
1974 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ അങ്കമാലി ഭദ്രാസനാധിപനായിരുന്നു തോമസ് മാർ ദിവന്ന്യാസിയോസ്. ഇക്കാലത്തിനിടയില്‍ പഴന്തോട്ടം, മാമലശേരി, കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി പള്ളി തുടങ്ങി സഭാതർക്കങ്ങളുണ്ടായ ഇടങ്ങളിലെല്ലാം യാക്കോബായ വിശ്വാസി സമൂഹത്തിന് നീതിലഭിക്കാൻ അദ്ദേഹം നിന്നു.
പുത്തൻകുരിശില്‍ 2000 ഡിസംബർ 27ന് ചേർന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാർ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്ക്കസില്‍ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാല്‍ 2019 മെയ് 1 ന് ഭരണച്ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.
TAGS : JACOBITE BISHOP BASILIOS THOMAS | PASSED AWAY
SUMMARY : Jacobite bishop Basilios Thomas I Catholic Bava has passed away
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…