Follow the News Bengaluru channel on WhatsApp

ബി ബി സി മുരുകാണ്ടി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

മുരുകാണ്ടി അയിലൂരിലെ അറിയപ്പെടുന്ന അവതാരമായിരുന്നു.കുള്ളനായി, ഇളംകറുപ്പില്‍ തീര്‍ത്തകുപ്പായമിടാത്ത ബെയര്‍ ബോഡി. പുള്ളോക്കുടം കമഴ്ത്തിയപോലെ ഉണ്ണിക്കുടവയര്‍.അതിനു മുകളില്‍ മാടി കുത്തിയ സ്വല്പം മുഷിഞ്ഞ വെള്ള മുണ്ട്. ജന്മി മാടമ്പി നായരുടേതുപോലെ ചെവിയില്‍ സമൃദ്ധമായി നില്‍ക്കുന്ന രോമത്തിന്റെ ബോണ്‍സായികള്‍. ഇടത്തെ കയ്യില്‍ തൂക്കിയിട്ട മുടിവെട്ട് സാമഗ്രികളുടെ കാക്കി സഞ്ചി. ഉരുണ്ടുരുണ്ടുള്ള നടത്തം. അത്രയുമായാല്‍ മുരുകാണ്ടിയായി..

നൂറുകണക്കിന് അയിലൂര്‍ക്കാരുടെ തലവര കണ്ട ഏക വ്യക്തി. ആളൊരു ലോക്കല്‍ ബി. ബി. സി കൂടെയായിരുന്നു. നാട്ടിലെ അതി രഹസ്യമായ പല കഥകളും മുരുകാണ്ടിയിലൂടെ വെളിച്ചം കണ്ടിരുന്നു. മുടി വെട്ടാനിരിക്കുന്ന ആളിന്റെ തരമനുസരിച്ചു കഥയുടെ ഉള്‍ക്കാമ്പില്‍കയറ്റിറക്കങ്ങളുണ്ടാകും. പുതിയ ഒരു തല കിട്ടിയാല്‍ അതിന്റെ ഉടമസ്ഥന്റെ അഭിരുചികള്‍ ആദ്യത്തെ മുടിവെട്ടില്‍ തന്നെ ചുഴിഞ്ഞറിയാനുള്ള അസാമാന്യ പാടവം മുരുകാണ്ടിയുടെ ഇന്‍ബോണ്‍ ടാലെന്റ്‌റ് ആയിരുന്നു. അടുത്ത ഊഴത്തിനു മുരുകാണ്ടി കത്തി കയറും. അര മണിക്കൂര്‍ പോകുന്നതും മുടിവെട്ടിക്കഴിയുന്നതും നമ്മള്‍ അറിയുകയേയില്ല.വലിയ കാര്‍ന്നോന്മാര്‍ക്കു മുടിവെട്ടുമ്പോള്‍ പിള്ളേരെ ഒന്നും അടുത്തേക്ക് അടുപ്പിക്കില്ല. കാരണം അവിടത്തെ സംഭാഷണ വിഷയം അഡള്‍ട്‌സ് ഒള്ളിയായിരിക്കും. അങ്ങിനെ നാട്ടിലെ പ്രണയങ്ങള്‍, ഗര്‍ഭങ്ങള്‍, മരണങ്ങള്‍ എന്നീ സംഭവങ്ങള്‍ക്കു പുറമെ അവിഹിതങ്ങള്‍, കുടുംബ കലഹങ്ങള്‍ എന്നുവേണ്ട ഗോപ്യമാക്കി വെക്കേണ്ട കാര്യങ്ങള്‍ എല്ലാം ഒരു സ്ഥലത്തു നിന്നെടുക്കുകയും മറ്റൊരു സ്ഥലത്തു നിങ്ങള്‍ ആരോടും പറയരുത് എന്ന ഉഗ്രമായ താക്കീതോടെ കൊടുക്കകയും ചെയ്യുമായിരുന്നു. എടുക്കേണ്ട സ്ഥലവും കൊടുക്കേണ്ട സ്ഥലവും കണിശമായി കണ്ടുപിടിക്കുന്നത് അദ്ദേഹത്തിന്റെ ഒരു സിദ്ധിയായിരുന്നു എന്ന് പറയാം. കാരണം മുരുകാണ്ടി ഇങ്ങനെ പറഞ്ഞു, അങ്ങിനെ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് അയിലൂരില്‍ നാളിതുവരെ ഒരു കശ പിശ പോലും ഉണ്ടായതായി രേഖകളില്ല എന്നത് തന്നെ. ദേശത്ത് മുരുകാണ്ടിക്കുള്ളത്ര ജനസമ്പര്‍ക്കം സ്ഥലം പഞ്ചായത്തു പ്രസിഡന്റ് സുകുമാരന്‍ വക്കീലിന് പോലും ഉണ്ടാകാന്‍ വഴിയില്ല.

എനിക്കും ചൂരിക്കും മുടിവെട്ടെന്ന ധ്വംസനം നടത്താറ് മുത്തശ്ശന്റെആസ്‌ട്രേലിയന്‍ ആപ്പിള്‍ പോലെ തിളങ്ങുന്ന കഷണ്ടിക്ക് ചുറ്റുമുള്ള നരയന്‍ രോമം വടിച്ചു മാറ്റാന്‍ വരുന്ന ചിന്നചാമിയാണ്. ചിന്നചാമിക്ക് കണ്ണില്‍ തിമിരം കേറികഷ്ടിച്ച് വഴിനടക്കാന്‍ മാത്രമേ കാഴ്ച പര്യാപ്തമായിരുന്നുള്ളൂ.മുടികള്‍ ദൃഷ്ടി പരിധിക്കു പുറത്തായിരുന്നു. അതിനാല്‍ ഞങ്ങളുടെ മുടി വെട്ടിക്കഴിഞ്ഞാല്‍ ചെവിക്കിടയില്‍ വരമ്പത്തു നിന്ന് പാടത്തെ വെള്ളത്തില്‍ നിന്നും ഞണ്ടിനെ പിടിക്കാന്‍ ഞങ്ങള്‍ ഇട്ടുകൊടുക്കുന്ന ചെടി പോലെ അഞ്ചാറു രോമങ്ങള്‍ എണീച്ചു നില്‍ക്കും. സ്‌കൂളില്‍ പോകുമ്പോള്‍ പിള്ളേര് അതില്‍ പിടിച്ചു സര്‍ക്കസ്സ് കാട്ടുമ്പോള്‍ നാണം കെട്ടുപോകും. ചൂരിക്ക് അന്ന് കാര്യമായ സൗന്ദര്യബോധമൊന്നും ഇല്ലാത്തതുകാരണം അതൊന്നും അത്രയ്ക്ക് വലിയ പ്രശ്‌നമായിരുന്നില്ല. ഞാന്‍ അന്ന് എം. ജി. ആറിന്റെയും ജമിനി ഗണേശന്റെയും ഒക്കെ സിനിമകള്‍ കണ്ട് തലയില്‍ കുരുവിക്കൂടൊക്കെ ഉണ്ടാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സമയം. കുറച്ചു മുടിയൊക്കെ വളര്‍ന്നു കൂടെല്ലാം ഒരുവിധം സെറ്റ് അപ്പു ചെയ്യുമ്പോഴാകും ചിന്നചാമിയുടെ എഴുന്നെള്ളത്തു്. പിന്നെ ടക് ടക് എന്ന് ശബ്ദമുണ്ടാക്കി ദേവികുളത്തെ റിസോര്‍ട്ടുകള്‍ ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ പോലെതലയില്‍ കൂടി ഓടുന്ന ആ സാധനം ഓരോ തവണ തലയുമായുള്ള കോണ്‍ടാക്ട് വിടുമ്പോഴും കുറെ മുടി വേരോടെ പിഴുതെടുക്കും. അപ്പോള്‍ വേദന കൊണ്ട് കണ്ണീന്നു പൊന്നീച്ച പറക്കും. അമ്മ വീട്ടിലെയും അയല്‍ വീടുകളിലെയും പിള്ളേര്‍ക്കെല്ലാം ആ കാലത്ത്മുടി വെട്ടിയിരുന്നത് മുരുകാണ്ടിയായിരുന്നു. ചെയ്യുന്ന പണിയില കൃത്യതയും ക്രാഫ്റ്റ്സ്മാന്‍ഷിപ്പും പിള്ളേരുടെ തലയില്‍ കാണാന്‍ പറ്റുമായിരുന്നു. ആയതിനാല്‍ മുരുകാണ്ടിയുടെ മുടിവെട്ട് ഞങ്ങള്‍ക്ക് അക്കരപ്പച്ച പോലെയായിരുന്നു.

ഒരു ദിവസം മുത്തശ്ശന്റെ തലയില്‍ വട്ട ഡപ്പിയിലെ സോപ്പ് പതച്ചിട്ടു ചിന്നച്ചാമി കത്തി വെക്കാന്‍ നേരത്താണ് മുരുകാണ്ടി അഞ്ചുമൂലക്കണ്ടം കടന്ന് അമ്മ വീട്ടിലേക്ക് റോഡ് പണിക്കുള്ള ടാര്‍ വീപ്പ പോലെ ഉരുണ്ടുരുണ്ടു പോകുന്ന കണ്ടത്. അന്ന് മുത്തശ്ശന്റെ ഭരണത്തില്‍ ആര്‍ട്ടിക്കിള്‍ മുന്നൂറ്റി എഴുപത് ഉണ്ടായിരുന്നെങ്കിലും വരും വരായ്കകള്‍ മറന്ന് കുരുവിക്കൂട് നിലനിര്‍ത്താന്‍ ഞാന്‍ ചൂരിത്തല ചിന്നചാമിക്ക് വിട്ടു കൊണ്ട് അമ്മവീട്ടിലേക്കു വെച്ചടിച്ചു. തോട്ടത്തിലെ അംബര ചുംബികളായ കവുങ്ങുകളുടെ ശീതളച്ഛായയില്‍ എട്ടമാരുടെ മുതിര്‍ന്ന തലകള്‍ക്കു മുമ്പേ മുരുകാണ്ടിക്ക് തലസമര്‍പ്പണം നടത്തി. കുരുവിക്കൂട് നിലനിര്‍ത്തിക്കൊണ്ട് മുരുകാണ്ടി തലയില്‍ കലാ പ്രകടനം നടത്തി. വിജയശ്രീ ലാളിതനായി അങ്കം ജയിച്ച ചേകവരെ പോലെ തിരിച്ചു വീട്ടില്‍ പോയി. അവിടെ മുത്തശ്ശനും ചിന്നച്ചാമിയും മിസ്സിംഗ് ആയ എന്നെയും കാത്തിരിപ്പാണ്. ഞാന്‍ മുടി വെട്ടിച്ചു എന്ന് പറഞ്ഞത് തൃണവല്‍ക്കരിച്ചു കൊണ്ട് എന്നെ ചിന്നചാമിക്ക് മുന്‍പില്‍ പ്രതിഷ്ഠിക്കുകയും നിര്‍ബന്ധപൂര്‍വ്വം നിര്‍ദ്ദയമായും, നിഷ്ട്ടൂരമായും എന്റെ തലയിലെ കുരുവിക്കൂട് ഇടിച്ചു നിരത്തി. ആ ടക് ടക് ക്ണാപ്പ് കൊണ്ട് കവറ ക്രാപ്പടിക്കുകയും ചെയ്തു. പിന്നെ ബാലന്‍. കെ. നായര്‍ ബലാത്സംഗം ചെയ്ത ജയഭാരതിയെ പോലെ ഞാന്‍ കുറെ നേരം കിഴക്കേ മുറിയുടെ മൂലയ്ക്ക് കുത്തിയിരുന്ന് കരഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.