ഏറ്റവും വലിയ ശത്രു
അജി മാത്യൂ കോളൂത്ര
പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം അമ്പത്
എന്താണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രു? ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യം.
ദാരിദ്ര്യമാണോ?, സാമൂഹിക പിന്നോക്കാവസ്ഥയാണോ? അവസര നിഷേധങ്ങളാണോ ? ഇവയ്ക്ക് സമാനമായി നിമിഷാര്‍ദ്ധം കൊണ്ട് ഇരു കൈകളിലുമായി എണ്ണിയെടുക്കാൻ കഴിയാവുന്ന കാരണങ്ങളിൽ മറ്റേതെങ്കിലുമാണോ?
താത്വികമായ ഒരവലോകനമാണ് ഉദ്ദേശിക്കുന്നത്. ജീവിത പ്രാരാബ്ധങ്ങളും പ്രതികൂല സാഹചര്യങ്ങളുമാണ് ഒരുവന്റെ ശത്രുവെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും അതത്ര കൃത്യമല്ല. അന്തർധാര അത്ര സജീവമല്ലെന്നർത്ഥം. ഇവയൊക്കെ പലവിധരീതിയിൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ തടസങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഏറ്റവും വലുത് ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. അത് ‘അവനവൻ’ തന്നെയാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ ‘സ്വചിന്തകളാണ്’, ‘ശീലങ്ങളാണ്’, ‘സ്വന്തമായ ചെറിയവ നൽകുന്ന കുഞ്ഞിസന്തോഷങ്ങളാണ്’.
“നാമൊക്കെ അവനവന്റെ തന്നെ ചിന്തകളുടെ തടവറയിലാണ്” എന്നൊരു പ്രശസ്തമായ വാചകമുണ്ട്. മുൻപിൽ അവസരങ്ങളുടെ കൂമ്പാരമുണ്ടായിട്ടും നിലവിൽ ലഭ്യമായ ചില സുഖങ്ങളെ വെടിഞ്ഞു പുതിയവയുമായി മുന്നോട്ട് പോകാനുള്ള തടസ്സമായി നിൽക്കുന്നത് ഈ ചിന്തകളാണ്, നിലവിൽ നാം പുലർത്തിക്കൊണ്ടു പോരുന്ന ശീലങ്ങളാണ്. കംഫർട്ട് സോണുകൾ (ആശ്വാസമേഖല/comfort zone) എന്നാണ് ഇവ അറിയപ്പെടുന്നത്. ദിനവും ‘അമ്മയുടെ കൈകൾക്കൊണ്ട്’ വച്ചു നൽകുന്ന രുചികരമായ ആഹാരം, , സുഖകരമായ ഉറക്കം സമ്മാനിക്കുന്ന ‘സ്വന്തം’ കിടപ്പുമുറി, ‘സ്വന്തം’ വീട്, ‘സ്വന്തം’ കുടുംബവും,കൂട്ടുകാരും, ബന്ധുക്കളും, ‘സ്വന്തം’ അറിവും അനുഭവങ്ങളും ആശയങ്ങളും, ‘സ്വന്തം’ നാടിന്റെ പച്ചപ്പും ഹരിതാഭയും, ‘സ്വന്തം’ ജില്ല, ‘സ്വന്തം’ സംസ്ഥാനം അങ്ങനെ ‘സ്വന്തമെന്ന’ പദത്തിനൊപ്പം ചേർത്ത് പറയാവുന്ന നിരവധി കാര്യങ്ങളിലാണ് നമ്മിൽ ഭൂരിപക്ഷത്തിന്റെയും കംഫർട്ട് സോണുകൾ, അവയിലാണ് നാം നമ്മെത്തന്നെ തടവറയിലാക്കിയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവ നമ്മെ വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും എന്നാൽ അവ പ്രാപ്തമാകുന്ന സമയമാകുമ്പോൾ നമ്മെ പിന്നോട്ട് വലിക്കുകയും ചെയ്യും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ പുരോഗതിയിലേക്കുള്ള പാതയിൽ നമ്മുടെ ഏറ്റവും വലിയ ശത്രുവും ഇവതന്നെ.
ജീവിതത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന സമയത്തെല്ലാം നമുക്ക് ഏറ്റവും കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് നമ്മുടെ കംഫർട്ട് സോണുകൾ ആയിരിക്കും. അവയെ നേരിടാതെ, കംഫർട്ട് സോണിൽ നിന്നും പുറത്തുവരാതെ ഒരാൾക്കും കാര്യമായ മാറ്റങ്ങൾ സാധ്യമല്ല. നമ്മുടെ ജീവിതമാകെ ചുറ്റുപാടുമുള്ള ചില ‘സ്വന്ത’ങ്ങളെ അടിസ്ഥാനമാക്കിയാണുള്ളത് എന്ന ചിന്തയാണ് കംഫോർട്ട് സോണുകൾ സൃഷ്ടിക്കുന്നതും അതിൽത്തന്നെ തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നതും. എന്നാൽ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ കഴിവുള്ള ഒന്നാണ് ഇത്തരം ‘സ്വന്ത’ വിചാരങ്ങൾ. അതുകൊണ്ടുതന്നെ കംഫർട്ട് സോണുകളെ ഭേദിക്കാൻ കഴിവുള്ളവർക്ക് ഉയർച്ചകൾ സ്വന്തമാകുകയും അതിന് കഴിയാത്തവർ പഴയ ജീവിതവുമായി എന്നും തുടരുകയും ചെയ്യും.
ചില്ലികൊമ്പിൽ ഇരിക്കുന്ന പക്ഷിയുടേതു പോലെയാണ് കംഫർട്ട് സോണിലെ ജീവിതം. മരച്ചില്ലയുടെ കരുത്തിലാണ് തന്റെ ജീവിതമെന്ന് വിശ്വസിക്കുന്ന പക്ഷിക്ക് ഉയരത്തിൽ പറക്കാനാകില്ല. ചില്ലയൊന്നു ചാഞ്ഞാൽ, കാറ്റിലൊന്നുലഞ്ഞാൽ അതിന്റെ ഉള്ളിൽ ആന്തലേറും. തന്റെ ജീവിതം അതോടെ അവസാനിക്കാൻ പോകുന്നുവെന്ന ആശങ്കയുയരും. എന്നാൽ ഉയരത്തിൽ പറക്കാൻ കരുത്ത് പകരുന്നത് തന്റെതന്നെ ചിറകാണെന്ന ബോധ്യമുള്ള പക്ഷി കാറ്റിലാടുന്ന ചില്ലയിൽ പരിഭ്രാന്തുപിടിക്കില്ല. അത് തന്റെ ചിറകുകൾ വിടർത്തി ആകാശത്തേക്ക് പറക്കും. ആഞ്ഞടിക്കുന്ന കാറ്റിൽ ചിറകുകൾ സജ്ജീകരിച്ച് കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് അത് സഞ്ചരിക്കും.
ജീവിതത്തെ കൂടുതൽ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കുള്ള മൂലമന്ത്രവും ഇതുതന്നെയാണ്. കാറ്റിൽ ഉലഞ്ഞു പോകുന്ന ചില്ലകളിലല്ല, കരുത്താർന്ന ചിറകുകളിൽ വിശ്വസിക്കുക, സ്വന്തം കഴിവുകളുടെ ബലത്തിൽ ഉയരത്തിലേക്ക് പറക്കുക.
പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം
🟡
#Motivation
#SelfHelp
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.