ബെംഗളൂരു: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ(വിടിയു) കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി. മയക്കുമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ കാമ്പസുകളിൽ തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. കോളേജ് ക്യാമ്പുകളിലെ എല്ലാ പ്രധാനയിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് വിടിയു രജിസ്ട്രാർ കോളേജുകൾക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുന്നത്. കോളേജുകളിൽ ലഹരി ഉപയോഗം, റാഗിങ്, ലൈംഗികാതിക്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടിയെടുക്കണമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
സർക്കാർ, സ്വകാര്യ മേഖലകളിലായുള്ള 203 എൻജിനിയറിങ് കോളേജുകൾ വിടിയുവിന് കീഴിലാണ്. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഒന്നും നേരത്തെ സിസിടിവി സംവിധാനവും ഉണ്ടായിരുന്നില്ല. സിസിടിവി സ്ഥാപിച്ചതോടെ ദൃശ്യങ്ങൾ പതിവായി നിരീക്ഷിച്ചുവരികയാണ്. കോളേജ് കാമ്പസിൽ ഏതെങ്കിലും വിദ്യാർഥി നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു വി.ടി.യു രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ) ബെരംഗസ്വാമി പറഞ്ഞു.
സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം കോളേജുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്. കാമ്പസിൽ ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.
SUMMARY: CCTV cameras made mandatory in colleges under VTU