ബെംഗളൂരു: ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലുംതിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി), ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്നിവയുടെ അധികൃതർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കരുതെന്ന് പോലീസിനോട് കർണാടക ഹൈകോടതി നിർദേശിച്ചു. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതിനിധികളോട് കോടതിഉത്തരവിട്ടു. കേസുവീണ്ടും പരിഗണിക്കുന്ന ജൂലായ് എട്ടുവരെയാണ് ഉത്തരവിന്റെ കാലാവധി.
കബൺപാർക്ക് പോലീസാണ് ആർസിബിയുടെയും ഡിഎൻഎയുടെയും പേരിൽ ക്രിമിനൽകേസ് രജിസ്റ്റർ ചെയ്തത്. ആർ.സി.ബിയുടെ ഐ.പി.എൽ കിരീടനേട്ടത്തിനു പിന്നാലെ ജൂൺ നാലിന് സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്. 35,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് മൂന്നര ലക്ഷത്തോളം പേരാണെത്തിയത്. തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർസിബിക്കുവേണ്ടി ആഘോഷം സംഘടിപ്പിച്ചത് ഡിഎൻഎയായിരുന്നു. ജൂൺനാലിനായിരുന്നു ദുരന്തം. പോലീസിന്റെ അനുമതിയില്ലാതെയാണ് ആഘോഷം സംഘടിപ്പിച്ചതെന്നാണ് പോലീസ് കേസ്.
ദുരന്തത്തിനു പിന്നാലെ ആർസിബി മാർക്കറ്റിങ് ആൻഡ് റവന്യുവിഭാഗം തലവൻ നിഖിൽ സൊസാലെ, ഡിഎൻഎ എന്റർടെയ്ന്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ ഈവന്റ് മാനേജർ കിരൺ കുമാർ, ബിസിനസ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സുനിൽ മാത്യു, ജീവനക്കാരൻ സുമന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ഹൈക്കോടതി ജാമ്യംഅനുവദിച്ചു.