ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോ. കെ വി സജീവൻ പറഞ്ഞു.
കേരളസമാജം ദൂരവാണി നഗർ ഏർപ്പെടുത്തിയ എം കെ സാനു മാഷ് അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. കെ വി സജീവൻ.
അദ്ദേഹം എഴുതിയ നിരൂപണങ്ങൾ അതിന് നൽകിയ ശീർഷകം കൊണ്ടും ഉള്ളടക്കം കൊണ്ടും വ്യത്യസ്ഥങ്ങളായിരുന്നു.എഴുത്തുകാരെ വൃണപ്പെടുത്താതെ, പറയാനുള്ള കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ രേഖപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ലോകത്ത് തന്നെ ഇത്രയും ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതിയ മറ്റൊരാളുണ്ടാവില്ല. മികച്ച പ്രഭാഷകനും വിജയിച്ച അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ബി എ ക്ക് മഹാരാജാസിൽ മലയാളം പഠിച്ച തനിക്ക് സാനു മാഷ് ഇംഗ്ലീഷ് പുസ്തകങ്ങളെ അവലംബിച്ചു നടത്തിയ ക്ലാസ്സുകളാണ് എം എ ക്ക് ഇംഗ്ലീഷ് പഠിക്കാൻ സഹായകരമായതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയിട്ടുണ്ട്. സാനുമാഷ് എഴുതിയ ജീവചരിത്രങ്ങളും ജീവചരിത്രപരമായ പ്രബന്ധങ്ങളും മലയാള സാഹിത്യത്തിനും സാംസ്കാരിക ജീവിതത്തിനും എന്നും മുതൽക്കൂട്ടാണ്.
എഴുത്തുകാരന്റെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങൾ സൂചിപ്പിച്ചുകൊണ്ട് എഴുത്തിന്റെ സൗന്ദര്യത്തിലേക്ക് വായനക്കാരനെ നയിക്കുക എന്നതായിരുന്നു സാനു മാഷിന്റെ രീതി. സാനു മാഷ് പിന്തുടർന്ന ഈ രീതിയ്ക്ക് മാതൃകകൾ ഇല്ല. നല്ല ഒരു ലോകം നിർമ്മിക്കണമെന്നുള്ള ആഗ്രഹമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. അതിന് അദ്ദേഹത്തെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് അപരപ്രിയത്വം എന്ന ശ്രീനാരായണ ഗുരുവിന്റെ ആശയമാണ്. മറ്റുള്ളവരോട് പ്രിയം ഉണ്ടാവുക. അതിലാണ് അദ്ദേഹം ഉറച്ചുനിന്നത്.
ഗുരുവും ആശാനുമാണ് സാനുമാഷെ കടുത്ത രീതിയിൽ സ്വാധീനിച്ചവർ എന്ന് സൂക്ഷ്മനിരീക്ഷത്തിൽ ബോധ്യമാകും. ആശാൻ്റെ അപ്രകാശിത രചനയിലെ ലോകാനുരാഗമിയലാത്തവരെന്ന വരി അദ്ദേഹം പലയിടത്തും ഉദ്ധരിച്ചിട്ടുണ്ട്. ലോകത്തോടുള്ള/ മറ്റ് മനുഷ്യരോടുള്ള അഗാധമായ സ്നേഹം , അപരത്വത്തോടുള്ള പ്രണയം സാനു മാഷ് ജീവിതാവസാനം വരെ മുറുകെ പിടിച്ച ആശയമായിരുന്നു. എഴുത്തുകാരുടെ ജീവചരിത്രരചനയിൽ ഈ സംഗതി അന്തർധാരയായി പ്രവർത്തിക്കുന്നതായി കാണാം.
ലോകത്തെ സ്നേഹിച്ച ചിലർ എന്ന പുസ്തകം സാനുമാഷ് എഴുതിയിട്ടുണ്ട്. ജീവചരിത്രപരമായ പ്രബന്ധങ്ങളുടെ സമാഹാരമാണത്. കേരളത്തിലെ സാംസ്കാരികരംഗ ത്ത് ശോഭിച്ചു നിൽക്കുകയും എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിലരുടെ ജീവിതത്തെ ആ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കരിമ്പുഴ രാമകൃഷ്ണൻ, എ ഡി ഹരി ശർമ്മ, കൗമുദി ബാലകൃഷ്ണൻ എന്നിവരുടെ അറിയപ്പെടാത്ത ജീവിത സന്ദർഭങ്ങൾ ഈ പുസ്തകത്തെ വിലപ്പെട്ടതാക്കുന്നു. ചില മനുഷ്യർ കടന്നു പോയ ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ അത്യന്തം ഹൃദയസ്പൃക്കായ ഭാഷയിൽ സാനുമാഷ് എഴുതുന്നുണ്ട്. ലോകത്തിൽ നിന്ന് നേട്ടങ്ങൾ കൊയ്തവരല്ല ലോകത്തിന് വേണ്ടി സ്വയം പകർന്നു കൊടുത്തവരാണ് ജീവിതത്തിൽ വിജയിക്കുന്നവർ. സാനുമാഷ് ആമട്ടിലൊരാളായിരുന്നു. കാരുണ്യ പ്രവർത്തനം, രാഷ്ട്രീയം, സാഹിത്യ അക്കാദമി നേതൃത്വം, പ്രഭാഷണം, സാംസ്കാരിക സംഘടനാ നേതൃത്വം ഇങ്ങനെ പലതിലാണ് മാഷുടെ കൈയൊപ്പുള്ളത്.ഗുരുവിനെ പോലെ, ആശാനെ പോലെ മറ്റൊരു മഹാ സാന്നിധ്യമായി സഹ്യൻ്റെ സാനുവിൽ ,കേരളത്തിൽ ഈ സാനുവിൻ്റെ സൗമ്യ സാന്നിധ്യമുണ്ടാകും.
സാനു മാഷെ അനുസ്മരിക്കുന്ന വേദിയിൽ സാഹിത്യ വിമർശനത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആലോചന എന്തുകൊണ്ടും പ്രസക്തമാണ്.സാഹിത്യ വിമർശകർക്ക് വലിയ പ്രാമാണ്യമുള്ള സമൂഹമായിരുന്നു നമ്മുടേത്. മുണ്ടശ്ശേരിയിലും അഴീക്കോടിലുമെല്ലാം ആ പ്രാമാണികത്വം ശക്തമായി നാം ദർശിച്ചിരുന്നു. ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനാണ്ടാർന്നു എന്ന കൃതി പാഠ്യപദ്ധതി പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ വലിയ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അന്ന് നിയമസഭയിൽ കൃതിയെ ന്യായീകരിച്ചു നടത്തിയ പ്രസംഗം ന്റുപ്പാപ്പാക്കൊരാനണ്ടാർന്നു എന്ന നോവലിന്റെ ഉജ്ജ്വല പഠനമായിരുന്നു. സാഹിത്യത്തിൻ്റെ രൂപവും ഭാവവും മാറിയിരിക്കുന്നു. ജീവിതം തന്നെ അടിമുടി മാറിക്കഴിഞ്ഞു. സ്വാഭാവികമായും കൃതികളുടെ പാരായണത്തിലും ആ മാറ്റം പ്രതിഫലിക്കും. ഡിജിറ്റൽ ഫ്യുഡലിസത്തിൻ്റെ കാലത്ത് നമ്മുടെ കാഴ്ചപ്പാടുകളുടെ സ്വഭാവം മാറും. എഴുത്തിൽ നിന്നും പുറത്തേക്ക് വായന പരക്കുന്നത് സ്വാഭാവികം. സംസ്കാരത്തിൻ്റെ മണ്ഡലത്തിൽ നിന്നു കൊണ്ടുള്ള വിശകലനമാണ് ഇന്നാവശ്യമായിരിക്കുന്നത്. മലയാള നിരൂപണം ബ്രിട്ടീഷ് വഴിയിൽ നിന്ന് വിടുതൽ നേടി ഫ്രാൻസിലേക്കും ജർമ്മനിയിലേക്കും സ്പെയിനിലേക്കും സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ളയാണ് ഊന്നൽ നൽകിയത്. കേസരിയുടെ വാദങ്ങളോട് ചേർന്ന് നിന്ന് ഖസാക്കിനെക്കുറിച്ചും മഞ്ഞിനെക്കുറിച്ചുമെല്ലാം എഞ്ചിനിയറായ ശ്രീജൻ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
വിമർശകൻ്റെ ധർമ്മങ്ങളെക്കുറിച്ച് സാനുമാഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്. സാഹിത്യ കൃതികളുടെ നിലീന സൗഭഗം വെളിപ്പെടുത്തുക എന്നതാണ് ഒരു ധർമ്മം. കാലാനുസരണം ആസ്വാദകരുടെ അഭിരുചിയെ തിരുത്തുക എന്നത് രണ്ടാമത്തേത്. രണ്ടാമത് സൂചിപ്പിച്ചത് പ്രധാനം. അഭിരുചിയെ നിർണ്ണയിക്കുന്ന ഘടകങ്ങളെ ക്കുറിച്ചുള്ള നിരീക്ഷണങ്ങൾ സാംസ്കാരിക വിചാരങ്ങളിലേക്ക് നമ്മെ നയിക്കും. ഇ പി രാജാഗോപാലൻ അടക്കമുള്ള അപൂർവ്വ വിമർശകരുടെ നിരന്തരം മാറുകയും നിത്യനൂതനമാവുകയും ചെയ്യുന്ന ശൈലി വിമർശനത്തിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശ നൽകുന്നു എന്നും ഡോക്ടർ കെ വി സജീവൻ കൂട്ടിച്ചേർത്തു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ ഡോക്ടർ കെ വി സജീവനെ പരിചയപ്പെടുത്തി.
ജോയിന്റ് സെക്രട്ടറി പിസി ജോണി അതിഥിയെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
സാഹിത്യവിഭാഗം ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന്. സുധാകരൻ രാമന്തളി, ടി പി വിനോദ്, അർച്ചന സുനിൽ, രമ പ്രസന്ന പിഷാരടി, എസ് നവീൻ, വി കെ സുരേന്ദ്രൻ, ഡോക്ടർ രാജൻ, എസ് കെ നായർ, എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖ പ്രഭാഷണം നടത്തി. ടി ഐ ഭരതൻ, കൃഷ്ണമ്മ കെ, ദോഷി മുത്തു, എ പത്മനാഭൻ, സൗദ റഹ്മാൻ, സംഗീതാ രാമചന്ദ്രൻ, ഓമന രാജേന്ദ്രൻ, ഷമീമ, രതീസുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
SUMMARY: Commemoration meeting of MK Sanu Mash organized by Kerala Samajam Dooravani Nagar
ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി…
തൃശൂർ: തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായാണ് സൂചന.…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു.…
ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ബെംഗളൂരു. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്.…
നെയ്റോബി: കെനിയ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു. കെഎൻഎസ്എസ് ചെയർമാൻ…