ലണ്ടൻ: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്‌ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തിയാണ്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.
എഴുപത്തേഴുകാരിയായ ബാനു മുഷ്താഖ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ എഴുതിയ ചെറുകഥകളിൽ നിന്നു തിരഞ്ഞെടുത്ത 12 കഥകളുടെ സമാഹാരമാണ് ‘ഹാർട്ട് ഓഫ് ലാംപ്’. ആത്മകഥാംശമുള്ള കഥകളാണ് ഹാർട്ട് ലാംപിലുള്ളത്. യാഥാസ്ഥിതികത്വത്തോട് സന്ധിയില്ലാതെ കലഹിക്കുന്ന, ചെറുത്തുനിൽപിന്റെ, അതിജീവനത്തിന്റെ പ്രതിരോധവ ശ്രമങ്ങളെ വരച്ചു കാട്ടുന്ന കഥാപാത്രങ്ങളാണ് ‘ഹാർട്ട് ഓഫ് ലാംപി’നെ മികച്ചതാക്കുന്നത്. വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കാനും കഴിയുന്ന ഒരു ലോകമുണ്ടായതിൽ സന്തോഷിക്കുന്നുവെന്ന് പുരസ്കാര വാര്‍ത്തയോട് ബാനു മുഷ്താഖ് പ്രതികരിച്ചു.
മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയൽലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. ബുക്കർ ഇന്റർനാഷനൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ എഴുത്തുകാരിയാണ് ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’ 2022ൽ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും തുടർന്ന് ബുക്കർ പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഡെയ്സി റോക്‌വെൽ ആണ് ഗീതാഞ്ജലിയുടെ നോവലിന്റെ ഹിന്ദിയിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള പരിഭാഷ നിർവഹിച്ചത്.