“പുല്ലാങ്കുഴൽ അതിന്റെ വിരഹകഥ പറയുന്നത് കേൾക്കു. മുളങ്കാട്ടിൽ നിന്നും എന്നെ വേർപെടുത്തിയ കാലം മുതൽ അടക്കാനാവാത്ത വേദനയോടെ ഞാൻ കരയുന്നു. വേർപാടിന്റെ വേദന അറിഞ്ഞ ഒരു തകർന്ന ഹൃദയം എനിക്കു വേണം. എന്റെ ഹൃദയരഹസ്യം അതിന് പറഞ്ഞുകൊടുക്കുവാൻ. പുല്ലാങ്കുഴലിന്റെ പ്രാണൻ അഗ്നിയാണ്.” (ജലാലുദ്ദീൻ റൂമി….മസ്നവി}
സൂഫിക്കവിയായ ജലാലുദ്ദീൻ റൂമിയുടെ ഈ വരികളെ ഓർമ്മപ്പെടുത്തിയ കവിതയാണ് വീരാൻ കുട്ടിയുടെ “ഊത്ത്” എന്ന കവിത. പ്രാണനിലുയരുന്ന സംഗീതമാണ് ഓടക്കുഴൽ നാദം. ജീവനയാത്രയിൽ ഓടക്കുഴൽ വിൽപ്പനക്കാരൻ അതിൽ കേൾക്കുന്നത് അതിജീവനത്തിന്റെ സംഗീതമാണ്. ഓടക്കുഴൽ വാങ്ങുന്നവർക്കോ പ്രപഞ്ചത്തിന്റെ സംഗീതം കേൾക്കാം. അക്ഷരങ്ങളില്ലാത്ത സംഗീതവരിശകൾ. അതു വാങ്ങിയവർക്കൊപ്പം വരുന്നുണ്ട് മുളങ്കാടിന്റെ നിശ്ശബ്ദമായ നിലവിളി. എത്ര ആഹ്ളാദദായകമായ രാഗമാണെങ്കിലും ഓടക്കുഴലിൽ നിറയുമ്പോൾ അതിന് വ്യഥിതലയന ഭാവം വരുന്നു. ഒരറ്റം അടഞ്ഞതും മറ്റേ അറ്റം തുറന്നതുമായ ഒരു നാളിപോലെയാണ് ജീവിതം. ഓടക്കുഴലും അങ്ങനെത്തന്നെ. അടഞ്ഞ അറ്റത്തിനടുത്ത് തുളച്ചുണ്ടാക്കിയ ഒരു സുഷിരത്തോട് വായ് ചേർത്തുകൊണ്ട് ചെറുതായി ഊതുമ്പോൾ അതിലൂടെ ശബ്ദം ഉണ്ടാകുന്നു. ഗായകർ തൻ്റെ വിരലുകൾ ആവശ്യം പോലെ ചേർത്തടച്ചും തുറന്നും വിവിധ സ്വരവിശേഷങ്ങൾ ധ്വനിപ്പിക്കുന്നു. അതിന് സമാനം തന്നെയല്ലെ മനുഷ്യജീവിതങ്ങളും. ശാസ്ത്രീയാഭ്യാസമില്ലാതെ തന്നെ ജീവിത വേണുവിലെ സ്വരസ്ഥാനങ്ങളാകുന്നു ഓരോ മനുഷ്യനും. ഈ കവിതയിലൂടെ അതിലെ സുഷിരങ്ങളെ കവി ആവിഷ്ക്കരിക്കുന്നത് ഭൂമിയുടെ സുഷിരങ്ങളായാണ്.
പ്രപഞ്ചവായുവാണ് ഗമഗങ്ങൾ നിർണ്ണയിക്കുന്നത്. അതിൽ വിരലു ചേർത്ത് പാടുമ്പോൾ കേൾക്കാം കാട്ടുചോലകളുടെ സംഗീതം. പ്രപഞ്ചമാകുന്ന ക്യാൻവാസിൽ തെളിയുന്ന സംഗീതരൂപകങ്ങൾ. ശ്വസനക്രമമാണതിൻ്റെ അനുധ്യാനം. കരളിൽ നിന്നുമുയരുന്ന അനർഗ്ഗളപ്രവാഹം.അതാണ് മുളന്തണ്ടിലെ മഹാസംഗീതം. മൗനത്തിലലിഞ്ഞുപോയവരുടെ മൂളക്കം പോലും ഓടക്കുഴലിലെത്തുമ്പോൾ ഭാവതരംഗങ്ങളായി മാറുന്നു. ചുണ്ടുകളുടെ മുത്തമേറ്റ് വായുവിലുയരുന്ന പ്രാണന്റെ സംഗീതം.
വിഖ്യാതചിത്രകാരനായിരുന്ന ലിയോനാർഡൊ ഡാവിഞ്ചി വരയ്ക്കാനിരുന്നിരുന്നത് പുല്ലാങ്കുഴൽ വാദനം കേട്ടുകൊണ്ടായിരുന്നത്രെ. സംഗീതവും ചിത്രകലയും സഹോദരങ്ങളാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യനിലെ എല്ലാ കഴിവുകളെയും ഉണർത്താനുള്ള ശക്തി സംഗീതത്തിന് മാത്രമെ ഉള്ളുവെന്നും അഭിപ്രായപ്പെടുന്നു. സംഗീതം രോഗശമനത്തിനുള്ള ഔഷധം കൂടിയാണല്ലൊ.
സംഗീതവും കലയുമൊക്കെ മനുഷ്യനും സമൂഹത്തിനും വേണ്ടിയാണ്. ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ അവയ്ക്കുണർത്താൻ കഴിയുന്നു. അതാണ് മൗനത്തിൽ നിന്നുപോലും നാദവിസ്മയങ്ങൾ ഉതിരുന്നത്. ദീർഘകാലം മറഞ്ഞുകിടക്കുന്ന ഓർമ്മകളെ ഉത്തേജിപ്പിക്കുവാനും സംഗീതത്തിന് കഴിയും. ഓരോ രാഗങ്ങൾക്കും മനുഷ്യവികാരങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. മഴപെയ്യിക്കാനും, വിളക്കു കൊളുത്താനും രാഗങ്ങൾക്ക് കഴിയും. മേഘമൽഹാറും, ദീപക് രാഗവുമൊക്കെ അതിന് ദൃഷ്ടാന്തമല്ലെ. ധന്യാസി രാഗം ഗുരു ശിഷ്യയെ പഠിപ്പിച്ചാൽ അവർ അനുരാഗത്തിലാകുമത്രെ.. …വായനയിൽ കൂടെ പോന്നത്. കൽപ്പനയോ, യാഥാർത്ഥ്യമോ ആവാം. അനന്തമായ സംഗീതപാഠങ്ങളെത്രയോ! ഉപകരണസംഗീതങ്ങളെല്ലാം ഹൃദയവികാരത്തെ ആവിഷ്ക്കരിക്കുമെങ്കിലും ഓടക്കുഴൽ നാദത്തിന് വിരഹഭാവത്തെ കൂടുതൽ ദീപ്തമാക്കാനും, സൗന്ദര്യവൽക്കരിയ്ക്കാനും കഴിയുന്നു.. പ്രപഞ്ചവായുവിനെ നിഗൂഹനം ചെയ്യുന്നത് കൊണ്ടായിരിക്കാം. അതിനാലാണ് ഭാഷയില്ലാത്തവൻ്റെ ആന്തലിനെപ്പോലും ഓടക്കുഴലിലൂടെ ഊതിവീർപ്പിച്ച് ജ്വാലയാക്കാൻ കഴിയുന്നത്. പാർശ്വവല്ക്കൃതർക്കൊപ്പം നില്ക്കുന്ന സംഗീതമാധ്യമം. ചുണ്ടിലെ നനവു പറ്റാതെയും, കണ്ണീരു ചിന്താതെയും ഓടക്കുഴലിനെ സൂക്ഷിക്കേണ്ടതുണ്ട്.
<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL
തെഹ്‌റാൻ: അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാൻ. ഇസ്രയേല്‍ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസ്സിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറിനെ…
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 63 പേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്‌നിലാണ് അപകടം.…
ഡല്‍ഹി: സുരേഷ് ഗോപി നായകനായെത്തുന്നചിത്രം ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. 'ജാനകി'…
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി…