സർട്ടിഫിക്കറ്റ് കോഴ്‌സായ കണിക്കൊന്ന (രണ്ടുവർഷം), ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തി(രണ്ടുവർഷം), ഹയർ ഡിപ്ലോമ കോഴ്‌സായ ആമ്പൽ(മൂന്നുവർഷം) എന്നിവ പൂര്‍ത്തിയാക്കിയവരാണ് നീലക്കുറിഞ്ഞി പരീക്ഷ എഴുതുന്നത്. കര്‍ണാടകയില്‍ 13 വർഷം മുമ്പ് ആരംഭിച്ച പഠന പദ്ധതിയില്‍ നീലക്കുറിഞ്ഞി പരീക്ഷകൂടി പഠിതാക്കള്‍ പിന്നിടുന്നതോടെ മുഴുവൻ കോഴ്‌സുകളും പൂർത്തിയാക്കുന്നുവെന്ന നേട്ടം ചാപ്റ്റർ സ്വന്തമാക്കും. കേരളത്തിലെ പത്താം ക്ലാസിന് തുല്യമായ പരീക്ഷയുടെ നടത്തിപ്പ് ചുമതല കേരള പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. കര്‍ണാടക ചാപ്റ്ററില്‍ നിന്നും ഹിത വേണുഗോപാല്‍ (പരീക്ഷാ സൂപ്രണ്ട്), ജിസോ ജോസ് (ഡെപ്യൂട്ടി സൂപ്രണ്ട്), മീരാ നാരായണന്‍ (ഇൻവിജിലേറ്റര്‍) എന്നിവര്‍ക്കാണ് പരീക്ഷ ചുമതല. വിപുലമായ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനപുര കൈരളി നിലയം സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലെ നടപടികൾ തിരുവനന്തപുരത്തെ പരീക്ഷാഭവനിൽനിന്ന് ഓണ്‍ലൈനായി നിരീക്ഷിക്കും.
പരീക്ഷയ്ക്കുശേഷം 2.30-ന് നടക്കുന്ന അധ്യാപക സംഗമത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി, നടൻ പ്രകാശ് ബാരെ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മലയാണ്മ പുരസ്കാരംനേടിയ ടോമി ജെ. ആലുങ്കൽ, സതീഷ് തോട്ടശ്ശേരി എന്നിവരെ ആദരിക്കും. മലയാളം മിഷൻ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്യും. നീലക്കുറിഞ്ഞി കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികളെയും അനുമോദിക്കും. സമ്മേളനത്തിനുശേഷം നാടകാവതരണവും മറ്റ് കലാപരിപാടികളും അരങ്ങേറും.
ജൂൺ- ജൂലൈ മാസങ്ങളിൽ കണിക്കൊന്ന കോഴ്സിലേക്കുള്ള പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്. ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും ക്ലാസുകൾ സംഘടിപ്പിക്കാൻ താല്പര്യമുള്ളവർക്കും മലയാളം മിഷൻ പ്രവർത്തകരുമായി ബന്ധപ്പെടാം: 97392 00919
SUMMARY: Malayalam Mission Neelakurinji Exam today