ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ് നിർമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ബെംഗളൂരു സ്ഥാപകനായ നാദപ്രഭു കെമ്പെഗൗഡയുടെ 516-ാം ജന്മവാർഷിക ആഘോഷചടങ്ങിലാണ് ഡി കെ ശിവകുമാർ പദ്ധതി പ്രഖ്യാപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. സർക്കാർ സ്ഥലംകണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ നഗരത്തിൽ എവിടെയാകും സ്പോർട്‌സ് കോംപ്ലക്സിന്റെ സ്ഥാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. യലഹങ്കക്കടുത്തുള്ള മാവള്ളിപുരയിലെ ശിവറാം കാരന്ത് ലേ ഔട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. ബെംഗളൂരു വികസന അതോറിറ്റിക്കാണ് (ബിഡിഎ) നിര്‍മാണ ചുമതല.
ഈ മാസം നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലും അധികം ക്രിക്കറ്റ് ആരാധകർ എത്തിയതോടെയാണ് ദുരന്തമുണ്ടായത്. 35,000 പേർക്ക് മാത്രം ഇരിപ്പിടമൊരുക്കിയിരിക്കുന്ന സ്റ്റേഡിയമാണിത്. മൂന്നര ലക്ഷത്തോളം ആളുകളാണ് അന്ന് സ്‌റ്റേഡിയത്തിനു മുമ്പിലെത്തിയത്. ദുരന്തത്തിനുശേഷം, സ്റ്റേഡിയം നഗരഹൃദയത്തിൽനിന്ന് മാറ്റുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നു.
SUMMARY: New international sports complex to be set up in Bengaluru