Categories: KERALATOP NEWS

പെരിയ ഇരട്ടക്കൊലപാതക കേസ്; പത്ത് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കാസറഗോഡ്‌ പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്. കേസിൽ നേരിട്ട് പ​ങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണു ഇരട്ട ജീവപര്യന്തം വിധിച്ചത്.

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമന് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല്  പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. 4-ാം പ്രതി കെ. മണികണ്ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരാണ് അഞ്ച് വർഷം കഠിനതടവിന് ശിക്ഷ ലഭിച്ച മറ്റു മൂന്ന് പേര്‍.

ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്. കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

പെരിയ ഇരട്ടക്കൊലക്കേസ്

2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെ കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലയാളി സംഘം കൂരാങ്കര റോഡ് ജങ്ഷനില്‍വച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരെയും സംഘം അതിക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ചും ശരത് ലാല്‍ മംഗളുരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവരുടേയും മരണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം നടന്ന് രണ്ടാം ദിവസം സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ അറസ്റ്റിലായി. പിന്നാലെ രണ്ടാംപ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ സജി ജോര്‍ജും പിടിയിലായി. പ്രതിഷേധം കനത്തതോടെ പിണറായി സര്‍ക്കാരിന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടേണ്ടിവന്നു. പിന്നാലെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരും സി.പി.എം. ഏരിയ സെക്രട്ടറി അടക്കമുള്ളവരും കേസില്‍ അറസ്റ്റിലായി.

എന്നാല്‍ പിന്നീട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സി.ബി.ഐ.അന്വേഷണമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റ പത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയെ സമീപിച്ചു. അവിടെയും ഇരകള്‍ക്ക് അനുകൂല വിധിയുണ്ടായതോടെ അന്വേഷണത്തിന് സി.ബി.ഐ. എത്തുകയായിരുന്നു. ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും.

സി.ബി.ഐ. അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ. കോടതിയില്‍ വിചാരണ തുടങ്ങിയത്. മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റും പിന്നീട് സി.പി.എമ്മിലേക്കു പോകുകയും ചെയ്ത ക്രിമനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ.ശ്രീധരനാണ് പ്രതികള്‍ക്കു വേണ്ടി വാദിച്ചത്.

ഒന്നാം പ്രതി പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനുമടക്കമുള്ളവര്‍ക്കെതിരേയാണ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
<BR>
TAGS : PERIYA MURDER CASE
SUMMARY : Periya double murder case: Ten accused get life imprisonment

Savre Digital

Recent Posts

എറണാകുളം- ബെംഗളുരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം – ബെംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ്  പ്രധാനമന്ത്രി…

20 minutes ago

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു

ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്‌ത്രത്തിനു തറക്കല്ലിട്ട കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ ജയിംസ് ഡി.വാട്സൻ (97) അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന…

1 hour ago

കോട്ടക്കലിൽ വൻ തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…

2 hours ago

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…

2 hours ago

കുന്ദലഹള്ളി കേരളസമാജം കവിതാരചനാ മത്സരം

ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…

3 hours ago

താമരശ്ശേരി ചുരം ആറാംവളവിൽ പുലർച്ചെ അഞ്ചുമണിയോടെ ഡീസൽ തീർന്ന് ലോറി കുടുങ്ങി; ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവില്‍ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വയനാട് ഭാഗത്തേക്ക്…

3 hours ago