ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. സിനിമയിൽ ഒരുപാട് ആരോപണങ്ങൾ വരുന്നുണ്ടെന്നും ആരെങ്കിലും പ്രതികരിച്ച് തുടങ്ങേണ്ടത് അനിവാര്യമാണെന്നും നിവിൻ പോളി പറഞ്ഞു. ശാസ്ത്രീയമായ എല്ലാ പഴുതടച്ച അന്വേഷണം നേരിടുമെന്ന് നടൻ വ്യക്തമാക്കി.
ഒരു മാസം മുമ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നതായി നിവിൻ പറഞ്ഞു. ഇങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്ന് മറുപടി നൽകിയിരുന്നതായും നിവിൻ പോളി വ്യക്തമാക്കി. അന്ന് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ നിഷേധിച്ചിരുന്നുവെന്ന് നിവിൻ പറഞ്ഞു. അന്നത്തെ എഫ്.ഐ.ആർ. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഫോണില്‍ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു പോലീസിന്റെ മറുപടി.
ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. പ്രതികളിൽ ഒരാളെ അറിയാം. അദ്ദേഹവുമായി അടുത്ത ബന്ധമില്ല, സാമ്പത്തിക സംബന്ധമായ കാര്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് താരം വ്യക്തമാക്കി. ഒന്നാം പ്രതിയെ പറ്റി വിവരം ഇല്ലെന്നും ഈ സ്ത്രീയുടെ കാര്യങ്ങൾ ഒന്നുമറിയില്ലെന്നും നിവിൻ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ നിർമാതാവ് എകെ സുനിലിനെ ദുബായിൽ വെച്ച് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ലെന്ന് നിവിൻ പറയുന്നു.
എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്..
ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾതന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.