ബെംഗളൂരു: ചാമരാജനഗര്‍ ഗുണ്ടൽപേട്ട് ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ആണ്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തില്‍ കടുവയുടേത് സ്വാഭാവിക മരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ 6 ന് ഹുഗ്യം വനമേഖലയ്ക്ക് കീഴിലുള്ള എം.എം.ഹില്‍സില്‍ ഒരു കടുവയേയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു, കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നത് മൂലമായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പശുമാംസത്തിൽ വിഷം ചേർത്ത് ഇവയ്ക്ക് നൽകുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്. കാട്ടിൽ മേയുകയായിരുന്ന പശുവിനെ കടുവ കടിച്ചു കൊന്നതിന് തുടർന്ന് പശു ഉടമ പശുവിന്റെ ജഡത്തിൽ വിഷം തളിച്ച് കടുവയ്ക്കെതിരെ കെണി വെച്ചെന്നാണ് എന്നാണ് സൂചന. കോപ്പ സ്വദേശിയായ പശു ഉടമ നാടരാജു, സഹായികളായ കോനപ്പ, നാഗരാജ എന്നിവരാണ് അറസ്റ്റിൽ ആയത്.