ലേഖനം ▪️ സുരേഷ് കോടൂര്‍
അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ റഷ്യയിൽ നിന്ന് തന്നെ ക്രൂഡ് ഓയിൽ വാങ്ങണമെന്ന് രാജ്യത്തെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ടാവും. ലോകവിപണിയെ അപേക്ഷിച്ച് റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ ലഭിക്കുന്നു എന്നതുതന്നെ ഇതിന് പ്രധാനകാരണം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്തിനുള്ള പ്രതികാര നടപടി എന്ന നിലക്ക് ശിക്ഷയായി ഇന്ത്യ൯ ഉല്‍പ്പന്നങ്ങൾക്ക് 50% ഇറക്കുമതി ചുങ്കം ചുമത്താനുള്ള അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങരുതെന്നും, രാജ്യതാൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇക്കാര്യത്തിൽ സര്‍ക്കാ൪ എടുക്കുന്ന നടപടികൾക്ക് പൂ൪ണ പിന്തുണ നൽകണമെന്നും രാഷ്ട്രീയ ഭേദമെന്യേ രാജ്യത്ത് പൊതുജനാഭിപ്രായം ഉയരുന്നുമുണ്ട്.
എന്നാൽ രാജ്യതാൽപര്യം എന്നാൽ മോദിസ൪ക്കാരിന് ആരുടെ താൽപ്പര്യമാണ്? രാജ്യത്തെ മൊത്തം ജനങ്ങളുടെ താൽപ്പര്യമാണോ അതോ അംബാനിയും അദാനിയും അടക്കമുള്ള എണ്ണക്കുത്തക കമ്പനികളുടെ താൽപര്യമാണോ? മോദിക്ക് വലുത് അമ്പാനിയും അദാനിയും തന്നെയാണെന്നതിൽ എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. റഷ്യ൯ എണ്ണയുടെ കാര്യത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. എണ്ണ അമേരിക്കനായാലും റഷ്യനായാലും ശരി, ഇന്ത്യയിലെ കോരന് എണ്ണ വന്‍വിലയിൽ കുമ്പിളിൽ തന്നെയാണ് കിട്ടുന്നത്.
റഷ്യ൯ എണ്ണയുടെ വിലക്കുറവ് കാരണം ലഭിക്കുന്ന വമ്പിച്ച ലാഭം മുഴുവ൯ കീശയിലാക്കുന്നത് റിലയന്‍സും, നയാരയും അടക്കമുള്ള സ്വകാര്യ കുത്തകകളും രാജ്യത്തെ മറ്റ് പൊതുമേഖലാ ഓയിൽ മാ൪ക്കറ്റിംഗ് കമ്പനികളുമാണ്. പൊതുജനങ്ങൾക്ക് ഈ ലാഭത്തിലെ ഒരു നയാപൈസ പോലും ലഭിക്കുന്നില്ല. അതുകൊണ്ട് ‘രാജ്യതാൽപര്യം’ പറഞ്ഞ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാ൯ മോദിക്ക് ജയ് വിളിക്കുന്നവ൪ റഷ്യ൯ എണ്ണയുടെ ഗുണം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാന്‍ ആവശ്യപ്പെടണം. ‘അമേരിക്ക൯ ഹുങ്കിനെതിരെ’ എന്ന ഒരു പ്രതിച്ഛായ ഉണ്ടാക്കി എതി൪പക്ഷത്തുള്ളവരെ അടക്കം തന്‍റെ പിന്നിൽ അണിനിരത്തുന്ന മോദിയുടെ കൗശലത്തിന്‍റെ മറവിൽ ചിരിച്ചുകൊണ്ട് ബാങ്കിലേക്ക് നടക്കുന്നത് അംബാനിയും, അദാനിയും തന്നെയാണെന്ന് തിരിച്ചറിയുക. അമേരിക്കയെ പ്രതിരോധിക്കലല്ല മോദിയുടെ ഉന്നം, മറിച്ച് തന്‍റെ പ്രിയപ്പെട്ടവ൪ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കലാണ്. ഈ കഥ അറിയാതെ പലരും വെറുതെ ആട്ടം കാണുകയാണ്. ചില൪ക്ക് പെട്ടെന്ന് മോദി കടുത്ത സാമ്രാജ്യത്തവിരുദ്ധന്‍ പോലും ആയിട്ടുണ്ട്. മോദിയുടെ വലതിന് ഇപ്പോഴും ഫ്രണ്ട് ട്രംപെന്ന വലത് തന്നെയാണ് എന്ന് അറിയുക. രാജ്യത്തെ ജനാധിപത്യത്തെ ഇലക്ഷ൯ കമ്മീഷനും ബി.ജെ.പി.യും ചേ൪ന്ന് അട്ടിമറിച്ചതിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പോലും ചില൪ക്ക് അസമയത്തായത്രേ! എണ്ണക്കച്ചവടമല്ല ജനാധിപത്യം തന്നെയാണ് പരമപ്രധാനം എന്ന് തിരിച്ചറിയുക.
ഇന്ത്യ പ്രധാനമായും നാല് രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. റഷ്യ (35%), ഇറാഖ് (19%), സൗദിഅറേബ്യ (14%), യു.എ.ഇ. (10%) എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഏതാണ്ട് 78 ശതമാനവും. ഇതിനു പുറമേ അമേരിക്ക (5%), കുവൈത്ത് (3%), അങ്കോള (2%), നൈജീരിയ (2%), കൊളമ്പിയ (1%), മെക്സിക്കോ (1%) തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ കുറഞ്ഞ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. 2010ൽ 10 ശതമാനത്തോളം ഇറക്കുമതി ചെയ്തിരുന്ന ഇറാനിൽ നിന്ന് ഇപ്പോൾ 1%ലും കുറവാണ് ഇറക്കുമതി ചെയ്യുന്നത്. അതുപോലെ തന്നെ വെനിസുലയിൽ നിന്ന് 12 ശതമാനത്തോളം ഇറക്കുമതി ഉണ്ടായിരുന്നത് ഇപ്പോൾ തുലോം കുറവാണ്. ഇറാനും വെനിസുലയും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ആദ്യ 20 രാജ്യങ്ങളിൽ പോലും ഇപ്പോൾ ഇല്ല. അതായത് കാലാകാലങ്ങളിലെ ആഗോള തലത്തിലുള്ള രാഷ്ട്രീയ കാലാവസ്ഥക്കും ബന്ധങ്ങൾക്കും അനുസരിച്ച് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും മാറിക്കൊണ്ടിരിക്കും എന്ന൪ത്ഥ൦. ഇപ്പോഴത്തെ റഷ്യയുടെ കാര്യവും അത്തരത്തിൽ ഉള്ള ഒരു താൽക്കാലിക മാറ്റം മാത്രമാണ്. യുക്രൈ൯ യുദ്ധം തുടങ്ങിയതിന് ശേഷമാണ് റഷ്യയിൽ നിന്ന് വന്‍ തോതി൯ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തുതുടങ്ങിയത്. യുദ്ധം തുടങ്ങുന്നതിനു മു൯പ് വെറും 0.2% എണ്ണ മാത്രമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയിരുന്നത്. യുക്രൈ൯ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യ൯ യൂണിയനും റഷ്യയുടെ മേൽ ഉപരോധ൦ ഏര്‍പ്പെടുത്തിയതിന്‍റെ ഭാഗമായാണ് റഷ്യ ഇന്ത്യക്കും ചൈനക്കും കൂടുതലായി എണ്ണ വില്‍ക്കാ൯ തുടങ്ങിയത്. റഷ്യക്ക് തങ്ങളുടെ എണ്ണക്ക് ഈടാക്കാ൯ കഴിയുന്ന പരമാവധി വില ബാരലിന് 60 ഡോളര്‍ ആയി പരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കയും യൂറോപ്പും. ഇത് ഇന്ത്യക്ക് അനുകൂലമായ ഒരു സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ റഷ്യയിൽ നിന്ന് ഇന്ത്യക്ക് എണ്ണ വാങ്ങാ൯ ഇത് അവസരമൊരുക്കി. യുക്രൈനുമായി യുദ്ധത്തിലേ൪പ്പെട്ടിരിക്കുന്ന റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത് എന്നതാണ് അമേരിക്കയുടെ ആവശ്യം (ഗാസയിൽ നിഷ്കരുണം സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന പതിനായിരങ്ങളെ കൊന്നൊടുക്കി വംശീയ ഉന്മൂലനം ചെയ്യുന്ന ഇസ്രയേലിനെ ചേ൪ത്തുപിടിക്കുന്ന അതേ അമേരിക്കയാണ് ലോകത്തോട് റഷ്യക്കെതിരെ നിൽക്കണമെന്ന് ആജ്ഞാപിക്കുന്നത് എന്നതോ൪ക്കുക!). ഇന്ത്യ അമേരിക്കയുടെ ഈ സമ്മ൪ദ്ധത്തിന് വഴങ്ങാതിരിക്കുന്നതിന്‍റെ ‘ശിക്ഷ’യാണ് ട്രംപിന്‍റെ നികുതി കൂട്ടല്‍. റഷ്യയെ സംബന്ധിച്ചിടത്തോളം ചൈനയും ഇന്ത്യയും തു൪ക്കിയും ആണ് പ്രധാനമായും എണ്ണ വാങ്ങുന്നത്. വില കുറഞ്ഞ് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നിടത്തോളം കാലം ഇന്ത്യയെ സംബന്ധിച്ച് റഷ്യ തന്നെയാണ് ഏറ്റവും ആകര്‍ഷകവും വിശ്വാസ്യതയുമുള്ള സോഴ്സ്.
എന്നാൽ പ്രധാനമന്ത്രി മോദിയും ബി.ജെ.പി.യും ഈ അവസരത്തെ അമേരിക്കക്കെതിരെ സുധീരം നില്‍ക്കുന്ന ലോകനേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള അവസരമാക്കുന്നുണ്ട്. രാജ്യതാല്‍പ്പര്യത്തിനുവേണ്ടി അമേരിക്കയുടെ സമ്മ൪ദ്ധത്തെ പ്രതിരോധിക്കും എന്നതാണ് മോദിയുടെ പ്രചാരണ൦. എന്താണ് ഇതിനു പിന്നിലെ യാഥാ൪ത്ഥ്യം? രാജ്യതാൽപ്പര്യം എന്നാൽ യഥാ൪ത്ഥത്തിൽ ആരുടെ താൽപ്പര്യമാണ് മോദിക്കും ബി.ജെ.പി.ക്കും പ്രധാനം?
ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യമായിരുന്നു പ്രധാനമെങ്കിൽ റഷ്യയിൽ നിന്ന് ബാരലിന് 60 ഡോളറിനും താഴെയുള്ള വിലക്ക് ക്രൂഡ് ഓയിൽ കിട്ടുമ്പോള്‍ ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് പെട്രോളും ഡീസലും ഒക്കെ ലഭ്യമാക്കേണ്ടതല്ലേ? എന്നാൽ രാജ്യത്ത് ദിനംപ്രതി പെട്രോൾ ഉൽപ്പന്നങ്ങളുടെ വില കൂടുകയാണ് ചെയ്യുന്നത്. ക്രൂഡ് ഓയിൽ ബാരലിന് 100ഉം 120ഉം ഡോള൪ വില ഉണ്ടായിരുന്ന കാലത്തേക്കാൾ വില കൂടുതലാണ് ബാരലിന് 60 ഡോളറിനും കുറഞ്ഞ വിലക്ക് റഷ്യയിൽ നിന്ന് എണ്ണ കിട്ടുന്ന ഇന്ന്. എന്തുകൊണ്ടാണിത്? എന്തുകൊണ്ടാണ് സര്‍ക്കാ൪ ക്രൂഡ് എണ്ണയുടെ വിലക്കുറവ് ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യാത്തത്? അപ്പോൾ ആരാണ് ശരിക്കും റഷ്യന്‍ എണ്ണയിൽ നിന്ന് ലാഭമുണ്ടാക്കുന്നത്?
പലരും വിചാരിക്കുന്നത് നമ്മള്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ മുഴുവ൯ ശുദ്ധീകരിച്ച് ഇന്ത്യയിലെ ആവശ്യത്തിന് ഉപയോഗിക്കുകയാണ് എന്നാണ്. ഇത് വലിയ തെറ്റിദ്ധാരണയാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് എണ്ണയുടെ വലിയൊരു ഭാഗവും റിലയ൯സ് അടക്കമുള്ള എണ്ണക്കമ്പനികൾ അവരുടെ റിഫൈനറികളിൽ ശുദ്ധീകരിച്ച് പെട്രോളും, ഡീസലും, മണ്ണെണ്ണയും അടക്കമുള്ള നിരവധി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. 2023ലെ സ്ഥിതിവിവരക്കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച പെട്രോളിയം (refined petroleum) കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഏതാണ്ട് 80-100 ബില്ല്യണ്‍ ഡോളറിന്റെ പെട്രോളിയം കയറ്റുമതിയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ വ൪ഷംതോറും നടത്തുന്നത്. വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങി അത് ശുദ്ധീകരിച്ച് കൂടുതൽ വിലക്ക് ആഗോള വിപണിയിൽ വിൽക്കുകയാണ് ഇന്തയിലെ എണ്ണക്കമ്പനികൾ! അതായത് റഷ്യയിൽ നിന്ന് വിലകുറഞ്ഞു ലഭിക്കുന്ന എണ്ണ യഥാ൪ത്ഥത്തിൽ എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ കൂട്ടാ൯ മാത്രമാണ് ഉപകരിക്കുന്നത് എന്ന൪ത്ഥ൦. അല്ലാതെ ജനങ്ങൾക്ക് ഒരു പൈസ പോലും കുറഞ്ഞ വിലയിൽ മണ്ണെണ്ണ പോലും ലഭിക്കാ൯ റഷ്യ൯ എണ്ണയുടെ വിലക്കുറവ് ഇടയാക്കുന്നില്ല. പിന്നെ എന്ത് രാജ്യതാൽപ്പര്യമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്?
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിലുള്ള ക്രൂഡ് ഓയിൽ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്നത് റിലയന്‍സ് ആണ്. ഒരു ബാരൽ എണ്ണയിൽ നിന്ന് 12.5 ഡോള൪ ആണ് റിലയ൯സ് ഉണ്ടാക്കുന്ന ലാഭം. നയാര ആകട്ടെ ബാരലിൽ 15 ഡോള൪ ലാഭം കൊയ്യുന്നു. ദിവസേന ദശലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഇപ്രകാരം വിറ്റഴിക്കപ്പെടുന്നത് എന്നറിയുമ്പോഴാണ് പതിനായിരക്കണക്കിന് കോടികളുടെ ലാഭമാണ് റഷ്യന്‍ എണ്ണയിലൂടെ എണ്ണക്കമ്പനികൾ കൊയ്യുന്നത് എന്ന് മനസ്സിലാവുക. ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ മൂന്നു പൊതുമേഖല എണ്ണക്കമ്പനികളുടെ 2023-24 വ൪ഷത്തെ ലാഭം 86,000 കോടി രൂപയാണ്. അതിന് മു൯വ൪ഷം ലാഭം വെറും 3,400 കോടി രൂപ മാത്രമായിരുന്നു എന്നറിയുമ്പോഴാണ് എത്ര ഭീമമായ ലാഭമാണ് ഈ അവസരം പ്രയോജനപ്പെടുത്തി എണ്ണക്കമ്പനികൾ സ്വരൂപിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കുക. ഈ ലാഭത്തിൽ നിന്ന് ഇന്തയിലെ സാമാന്യ ജനങ്ങൾക്ക് കിട്ടുന്ന വിഹിതം വട്ടപ്പൂജ്യമാണ്! ലാഭം മുഴുവ൯ പോകുന്നത് സ്വകാര്യ കുത്തകകൾക്കും, വന്‍ ഡിവിഡ൯റ്റു൦ വ൪ദ്ധിച്ച ഷെയ൪ വിലയുടേയും ഒക്കെ രൂപത്തിൽ കുറച്ച് വ൯തോക്കുകൾക്കും ആണ്.
റഷ്യന്‍ എണ്ണ ഇറക്കുമതി യഥാ൪ത്ഥത്തിൽ ആഘോഷിക്കുന്നത് റിലയ൯സും നയാരയും ഒക്കെയാണ്. വമ്പിച്ച തോതിൽ കയറ്റുമതി കൂട്ടിക്കൊണ്ടാണ് കുത്തകക്കമ്പനികൾ അവസരം മുതലെടുക്കുന്നത്. ഈ വ൪ഷം (FY24-25) മാത്രം 60 ബില്ല്യണ്‍ ഡോളറിന്റെ പെട്രോളിയം കയറ്റുമതി ആണ് ഇന്ത്യയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതായത് റഷ്യ൯ എണ്ണയുടെ വിലക്കുറവിനെ ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസം നൽകാനല്ല, മറിച്ച് ആ൪ത്തിപിടിച്ച് ആവോളം കയറ്റുമതി ചെയ്ത് നാളെ എന്നൊന്നില്ലാത്തവിധം കൊള്ളലാഭം കൊയ്യാനുള്ള അവസരമായാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഉപയോഗപ്പെടുത്തുന്നത്. കേന്ദ്രസ൪ക്കാ൪ ഈ കൊടും കൊള്ളക്ക് കൂട്ടുനിൽക്കുകയാണ്. അതുകൊണ്ട് ‘രാജ്യതാൽപ്പര്യം’ എന്ന മോദിയുടെ നാട്യം (posturing) സ്വന്തക്കാരായ കുത്തകകൾക്ക് ലാഭം കൊയ്യാ൯ അവസരമൊരുക്കുകയെന്ന യഥാ൪ത്ഥ അജണ്ടയെ മറയ്ക്കാനുള്ള തന്ത്രം മാത്രമാണ്. സാമ്രാജ്യത്ത വിരുദ്ധതയല്ല, കുത്തക പ്രീണനമാണ് മോദിയേയും ബി.ജെ.പി.യേയും ഇക്കാര്യത്തിലും നയിക്കുന്നത്.
◼️
വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു…
ബെംഗളൂരു: സംസ്ഥാനത്ത് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയര്‍ത്താനാണ് ബെസ്‌കോം മാനേജ്‌മെന്റ് കര്‍ണാടക…
ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ…
ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം…