പുണെ: അമിതജോലിഭാരത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ മരിച്ച മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനില്ലെന്ന് റിപ്പോര്‍ട്ട്. ജോലിസമയത്തിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന നിയമനിര്‍മാണമാണിത്. മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇ.വൈ. തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി.
പൂണെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായതായും മഹാരാഷ്ട്ര അഡീഷണൽ ലേബർ കമീഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു. നിയമപ്രകാരം ജീവനക്കാരെ ദിവസത്തിൽ പരമാവധി ഒമ്പത് മണിക്കൂർ സമയവും ആഴ്ചയിൽ 48 മണിക്കൂറും മാത്രമേ പണിയെടുപ്പിക്കാവു.
2007 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ്, 2024 ഫെബ്രുവരിയില്‍ മാത്രമാണ് രജിസട്രേഷന് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇത്രയും വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിട്ടും അപേക്ഷ നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഏഴുദിവസം അനുവദിച്ചിരുന്നതായും ശൈലേന്ദ്ര പോള്‍ വ്യക്തമാക്കി. നിയമം അനുസരിക്കാത്തിനെത്തുടര്‍ന്ന് ജോലിക്കാര്‍ക്ക് ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കുകയാണെങ്കില്‍ ആറുമാസംവരെ തടവോ അഞ്ചുലക്ഷം രൂപവരെ പിഴയോ രണ്ടുമോ ചുമത്താം.
ജൂലായ് 20-നാണ് അന്ന കുഴഞ്ഞുവീണ് മരിച്ചത്. ഇതിനുകാരണം അമിതജോലിഭാരമാണെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ ഇ.വൈയുടെ ഇന്ത്യയിലെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തായായിരുന്നു.
<BR>
TAGS : ANNA SEBASTIAN | DEATH
SUMMARY : Anna’s death: EY company reportedly not legally registered