മുൻപ് നിർദേശിച്ചിരുന്ന അലൈൻമെൻ്റിൽ നിന്ന് നേരിയ മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്തിയാണ് തിരുവനന്തപുരം – അങ്കമാലി അതിവേഗ ഇടനാഴി. റോഡുകളിലെ തിരക്കും മറ്റും കണക്കിലെടുത്ത് നാലുവരിയായി പാത നിർമിക്കാനാണ് നിലവിലെ തീരുമാനം. നിർദിഷ്ട തിരുവനന്തപുരം റിങ് റോഡിൽ നിന്ന് ആരംഭിച്ച് അങ്കമാലി ബൈപാസിൽ അവസാനിക്കും. അതേസമയം പാത കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വിശദമാക്കിയിട്ടില്ല.
നാലുവരി പാതയായതിനാൽ തന്നെ 205 കിലോമീറ്റർ റോഡിനായി ഏകദേശം 950 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായി വരുമെന്നതാണ് കടമ്പ. സർവേ ഉൾപ്പെടെയുള്ള നടപടികൾ നടക്കുന്ന ശബരിമല വിമാനത്താവളത്തിന് സമീപത്തുകൂടി മധ്യകേരളത്തിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചാകും പാത കടന്നുപോകുകയെന്ന പ്രത്യേകതയുമുണ്ട്.
2047-ടെ രാജ്യത്ത് 50,000 കിലോമീറ്റർ ആക്സസ് കൺട്രോൾഡ് ദേശീയപാതകൾ നിർമിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് കേരളത്തിന് ലഭിക്കുക. ഇതിൽ എക്സിറ്റ് പോയന്റുകൾ കുറവാകും. സഞ്ചരിക്കുന്ന ദൂരത്തിനുമാത്രം ടോൾ നൽകിയാലും മതി. ജി.പി.എസ്. അധിഷ്ഠിത ടോൾ സംവിധാനമാണ് ഇത്തരം റോഡുകളിൽ ആവിഷ്കരിക്കുക.