ജനാധിപത്യത്തിൻ്റെ അടിസ്ഥാനം സാഹോദര്യചിന്ത: സുനിൽ പി ഇളയിടം

ബെംഗളൂരു: ജനാധിപത്യത്തിൻ്റെ അടിസ്ഥാനം സാഹോദര്യ ചിന്തയിലധിഷ്ഠിതമാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം. ബെംഗളൂരു സെക്കുലർ ഫോറം ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ സംഘടിപ്പിച്ച ഇന്ത്യൻ ജനാധിപത്യം: വെല്ലുവിളികളും പ്രത്യാശകളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യ ഭാവന ഒരു സമൂഹ ശരീരത്തിൽ എത്രത്തോളം ആഴത്തിൽ വേര് പിടിക്കുന്നുവോ അത്രത്തോളമാണ് സമൂഹം ജനാധിപത്യത്തിലേക്ക് നീങ്ങുക. സ്വാതന്ത്ര്യത്തെ സമത്വത്തിനും സമത്വത്തെ സ്വാതന്ത്ര്യത്തിനും പരസ്പരം മറയാക്കാനുള്ള ഒരു സ്ഥിതി വിശേഷം സംജാതമാകണമെങ്കിൽ സമത്വം അടിസ്ഥാനപരമായി സാഹോദര്യനിഷ്ഠമാകണം. അതുകൊണ്ടുതന്നെ സമത്വത്തേയും സാഹോദര്യത്തേയും സംരക്ഷിക്കാൻ നാം വലിയ ശ്രമങ്ങൾ നടത്തേണ്ടിവരും. ബലപ്രയോഗത്തിലൂടെ സമൂഹത്തിനെ സംരക്ഷിച്ച് നിലനിർത്താൻ കഴിയുന്ന ഒന്നല്ല ജനാധിപത്യം. മറിച്ച് സാമൂഹൃ ഭാവനക്കുള്ളിൽ വേര് പിടിക്കുന്ന സാഹോദര്യബോധമാണ് അത്. തന്‍റെ സ്വാതന്ത്യബോധ്യം മറ്റൊരാളുടെ സമത്വപൂർണമായ ഇംഗിതത്തേയോ, സമൂഹത്തിൻ്റെ സമത്വഭാവന വ്യക്തികളുടെ സ്വാതന്ത്ര്യ ഇച്ഛയേയോ തടയാത്ത മട്ടിൽ സാഹോദര്യം സമൂഹത്തിൽ പ്രബലമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളികളായി അംബേദ്ക്കർ ചൂണ്ടിക്കാട്ടിയ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് പൊളിറ്റിക്കൽ മെജോറിറ്റി എന്നതിന് പകരം കമ്മ്യൂണൽ മെജോറിറ്റി കൊണ്ട് പകരം വെക്കാൻ കഴിയുന്ന ഒന്നാണ് ഇന്ത്യൻ ജനാധിപത്യ പക്രിയ എന്നതാണ്. പൊളിറ്റിക്കൽ മെജോറിറ്റിയെ കമ്മ്യൂണിറ്റി മെജോറിറ്റി കൊണ്ട് മാറ്റാൻ പറ്റും. പൊളിറ്റിക്കൽ മെജോറിറ്റി എന്നു പറഞ്ഞാൽ നിങ്ങൾ ഒരു ചിന്താഗതി മുന്നോട്ടു വെക്കുകയും അതിന് പല മാർഗങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ കൈവരിക്കുകായും അതിൻ്റെ അടിസ്ഥാനത്തിൽ ഭരണനിർവഹണത്തിലേക്കു കടക്കുന്നു എന്നതുമാണ്. രാഷ്ട്രീയ ഭൂരിപക്ഷത്തിൻ്റെ സവിശേഷത അത് അസ്ഥിരമാണ് എന്നതാണ്. അത് നിലവിൽ വരുന്നതും മാറി പോകാവുന്നതുമാണ്. വ്യക്തികൾക്ക് കടന്നു വരാനും പിൻവാങ്ങാനും കഴിയുന്നതാണ് രാഷ്ട്രീയ ഭൂരിപക്ഷം. മറിച്ച് കമ്മ്യൂണൽ മെജോറിറ്റിയാവട്ടെ അത് ജന്മസിദ്ധമായി കൈവരുന്നതാണ്. അത് കൈവന്നാൽ ഒഴിവാക്കാനാകാത്തതാണെന്നും നിലവിൽ വന്നാൽ അസ്ഥിരപ്പെടാൻ പ്രയാസമുള്ളതുമാണെന്നും ഇത് ഇന്ത്യൻ ജനാധിപത്യം നേരിടാന്‍ പോകുന്ന മാരക പ്രതിസന്ധിയായി അക്കാലത്ത് തന്നെ ചിലർ ചൂണ്ടിക്കാട്ടുക ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പാരമ്പര്യം ഹൈന്ദവമാണെന്ന സങ്കൽപ്പത്തെ ഇന്ത്യയിലെ ഏറെ കുറെയാളുകൾ സമ്മതിച്ചു കൊടുക്കും. വാസ്തവത്തിൽ ഹിന്ദു എന്ന വാക്ക് തന്നെ ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണ് നിലവിൽ വരുന്നത്. ഇന്ത്യയിലെ പ്രാചീനങ്ങളായ ഒരു ഗ്രന്ഥത്തിലും മഹാഭാരതമാകട്ടെ, രാമായണമാകട്ടെ, പ്രാചീന ഉപനിഷത്തുകളാകട്ടെ, പുരാണങ്ങളാകട്ടെ, വേദങ്ങളാകട്ടെ ഇതിലൊന്നിലും ഈ വാക്കുകൾ കാണുന്നില്ല എന്നകാര്യം പോലും ഇപ്പോൾ നമ്മുടെ പൊതുബോധത്തിലില്ല. എപ്പോഴോ പിൽക്കാലത്തുണ്ടായ വാക്കാണത്. പിൽക്കാലത്തുണ്ടായ ആശയമാണ് ഇത്. ശ്രീനാരാണയ ഗുരു പറയുന്നുണ്ടല്ലോ. ഹിന്ദു മതമെന്നൊരു മതമേ ഇല്ലല്ലോയെന്ന്. ഇക്കാര്യം നാരായണ ഗുരു സി.വി. കുഞ്ഞിരാമനുമായി നടത്തിയ സംഭാഷണത്തിലുണ്ട്. ചരിത്രപരമായ വസ്തുതക്ക് മുകളിൽ ഈ തെറ്റായ അവകാശവാദം അടിസ്ഥാനപരമായി നിർമിച്ചത് സാമ്രാജ്യത്വമാണ്. 1718-ൽ സർ ജെയിംസ് വില്ല്യം എന്ന് പറയുന്ന ബ്രിട്ടീഷ് ചരിത്രകാരൻ ആണ് ഇന്ത്യൻ ഭൂതകാലത്തെ പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഹിന്ദു പീരീഡ് എന്നും 12-18 നൂറ്റാണ്ടുകളെ മുസ്ലിം പിരീഡ് എന്നും അതിന് ശേഷമുള്ളതിനെ ബ്രിട്ടീഷ് പിരീഡ് എന്നും വിഭജിച്ചത്. ആ വിഭജനത്തിൻ്റെ തുടർച്ചയിലാണ് ഇന്ത്യൻ ഭൂതകാലം മതത്താൽ നിർവചിക്കപ്പെടുന്ന രീതിയുണ്ടായത്. വാസ്തവത്തിൽ ഏതാനം നൂറ്റാണ്ടിൻ്റെ ചരിത്രമേ അതിലുള്ളു. എന്നാൽ ഇപ്പറഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രം നമ്മുടെ 3000 വർഷത്തെ ചരിത്രത്തെ വിഴുങ്ങുന്ന നിലയിൽ പൊതു വ്യാപ്തി നേടി കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യയെന്നത് ഹൈന്ദവ ഇന്ത്യയെന്ന് പറയാൻ പറ്റുന്നതല്ല. വൈദിക, ബ്രാഹ്മണമതങ്ങള്‍ ഒരു ധാരയായിട്ടുണ്ടെന്നത് ശരിയാണെങ്കിലും അതിനേക്കാൾ പ്രാധാന്യത്തോടെ ബൗദ്ധ-ജൈന പാരമ്പര്യങ്ങളുമുണ്ട്. പലപ്പോഴായി കടന്നു വന്ന മറ്റു സാംസ്കാരിക ധാരകളുണ്ട്, യവനന്മാരും ശാകന്മാരും ഹൂണന്മാരും അടക്കം എത്രയോ പേർ വരികയും അവരിലൂടെ ധാരാളം മൂല്യങ്ങൾ, ആശയങ്ങൾ എന്നിവയൊക്കെ ഇന്ത്യൻ സംസ്കാരത്തിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടന മൗലികമായി സെക്കുലറാണ്. അത് ജാതി വിരുദ്ധവുമാണ്. ഈ ജാതി വിരുദ്ധമായ സ്ഥാനത്തെ അംബേദ്ക്കർ ഒരു നൈതിക മൂല്യമായി മാറ്റിയതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍ (Preamble) അക്കാലം വരെ ഒരു ഭരണഘടനാ രേഖയിലും വന്നിട്ടില്ലാത്ത ഒരാശയം കൂട്ടിചേർക്കുന്നത്. 1946 ഡിസംബർ പതിമൂന്നിനാണ് നെഹ്റു ഭരണഘടനയുടെ ഒബ്ജക്റ്റീവ്സ് റെസലൂഷൻ കോൺസിറ്റ്യൂട്ട് അസംബ്ലിയിൽ അവതരിപ്പിക്കുന്നത്. ഒബ്ജക്റ്റീവ് റെസലൂഷനാണ് പിന്നീട് ആമുഖമായി മാറിയത്. ഭരണഘടന പൊടുന്നനെ ചില പണ്ഡിതൻമാർ വട്ടം കൂടി ഇരുന്ന് എഴുതിയതല്ല. അതിന് സ്വന്തം ദീർഘ ചരിത്രമുണ്ട്. 1895 ൽ നിലവിൽ വന്ന സ്വരാജ് ബിൽ മുതൽ ഇങ്ങോട്ട് എത്രയോ ഡോക്യുമെൻ്റുകൾ ഭരണഘടനയുടെ പശ്ചാത്തലത്തിൽ നമ്മുക്ക് കാണാൻ സാധിക്കും. പക്ഷെ ഈ ഡോക്യുമെൻ്റുകളിൽ ഒന്നുമില്ലാത്ത ഒരാശയം നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ഇന്നുണ്ട്. അത് അംബേദ്ക്കർ കൂട്ടിച്ചേർത്ത ഒരാശയമാണ്. ആ ആശയം ഇങ്ങനെയാണ്  ‘fraternity- assuring the dignity of the individual and unity and integrity of a nation’. വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്ന അടിസ്ഥാന മൂല്യമേത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഭരണഘടനയിലുള്ളത് ഫ്രറ്റേർണിറ്റി എന്നതാണ്. എത്രയോ ആലങ്കാരികമായി തീർന്ന, എന്നാല്‍ യാതൊരു അർഥവുമില്ലാത്ത, നാം മിക്കവാറും കൈയൊഴിഞ്ഞ ഈ ഒരു ആശയത്തിലാണ് വാസ്തവത്തിൽ ഭരണഘടനയുടെ ആധാര തത്വത്തെ അദ്ദേഹം പ്രതിഷ്ഠിച്ചത്. ഈ ആധാര തത്വത്തെയാണ് മൈത്രി എന്ന ഭാവമണ്ഡലമാക്കി രാഷ്ട്രീയ പ്രയോഗത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനായി അദ്ദേഹം ശ്രമിച്ചത്.

ഫാഷിസത്തിൻ്റെ ലോകവ്യാപകമായ വിദ്വേഷത്തിനെതിരെ, അതുണ്ടാക്കുന്ന വെറുപ്പിനെതിരെ, അതിൻ്റെ ഭാവമണ്ഡലത്തിനെതിരെ, സഹസ്രാബ്ദങ്ങൾക്കൊണ്ട് ഇന്ത്യ രൂപപ്പെടുത്തിയെടുത്ത സാമൂഹ്യ വിഭജനത്തിൻ്റെ അത്യന്തം പൈശാചികമായ പ്രവർത്തന യുക്തിക്കെതിരെ ആധുനികമായൊരു നൈതികമെന്ന നിലയിലാണ് സാഹോദര്യത്തിൻ്റേയും മൈത്രിയുടേയും ഭാവമണ്ഡലമുള്ളത്. ഇതിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന ചോദ്യത്തിലാണ് വാസ്തവത്തിൽ ജനാധിപത്യ വീണ്ടുടുപ്പിൻ്റെ പ്രത്യാശകളുള്ളത്. അതല്ലാതെ ഔപചാരിക ജനാധിപത്യത്തിൻ്റെ പടിഞ്ഞാറൻ യുക്തികളെ ആവർത്തിച്ചാൽ ഇന്ന് ട്രംപിനെ തിരഞ്ഞെടുത്തത് പോലെയുള്ള ഒരു തിരഞ്ഞെടുപ്പിലേക്ക് അത് ചെന്നുചേരുമെന്നും അദ്ദേഹം പറഞ്ഞു.

സങ്കൽപ്പകഥനമായ ഗ്രീക്ക് ജനാധിപത്യം, ഭൂരിപക്ഷാധിപത്യം, രാഷ്ട്രീയ ഭൂരിപക്ഷം എന്നതിൽ നിന്ന് സാമൂഹിക ജനാധിപത്യത്തിലേക്കും സാമ്പത്തിക ജനാധിപത്യത്തിലേക്കും കൂടി കടന്നു നിൽക്കുന്നതും, അടിസ്ഥാനപരമായി ഒരു നൈതിക ബലമായി പ്രവർത്തിക്കുന്നതുമായ ഒന്നായി ജനാധിപത്യ ഭാവനയെ മാറ്റാൻ കഴിയുന്നിടത്താണ് ജനാധിപത്യത്തിൻ്റെ പ്രത്യാശാ ബലം. പരമ്പരാഗതമായ അതിൻ്റെ രാഷ്ട്രീയ ജനാധിപത്യമെന്ന യുക്തിയിലാണെങ്കിൽ നിശ്ചയമായും അത് അംബേദ്കർ പറഞ്ഞ പൊളിറ്റിക്കൽ മെജോറിറ്റിയെ കമ്മ്യൂണൽ മെജോറിറ്റി കൊണ്ട് പകരം വെയ്ക്കുന്ന ഒന്നായി തുടരുക തന്നെ ചെയ്യും. അതിനാൽ ജനാധിപത്യത്തെ ഭരണരീതി എന്നതിൽ നിന്നും ഒരു ജീവിത രീതി എന്നതിലേക്കും ഒരു രാഷ്ട്രീയമായ പ്രായോഗിക യുക്തി എന്നതിൽ നിന്നും നൈതികമായ ഒരു ഭാവബദ്ധത എന്ന നിലയിലേക്കും ഉയർത്തിക്കൊണ്ടുവരിക എന്നതാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ്‌ ബാരെ അധ്യക്ഷത വഹിച്ചു. ചോദ്യോത്തര പരിപാടിയില്‍ സുനില്‍ പി ഇളയിടം മറുപടി നല്‍കി. പ്രമോദ് വരപ്രയത്ത് സ്വാഗതവും ശാന്തകുമാര്‍ എലപ്പുള്ളി നന്ദിയും പറഞ്ഞു. ബെംഗളൂരുവിലെ സാഹിത്യ-സാമൂഹ്യ- സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രഭാഷണം

<br>
TAGS : SUNIL P ILAYIDAM
SUMMARY: Bengaluru Secular Forum Seminar

Savre Digital

Recent Posts

കനത്തമഴ; ഏഴു ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധജില്ലകളിലും താലൂക്കുകളിലും വെള്ളിയാഴ്ച(ജൂൺ 27) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം,…

11 minutes ago

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്‌ച ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, നേഴ്‌സറികൾ,…

8 hours ago

കേരള സാഹിത്യ അക്കാദമി 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും…

9 hours ago

കർണാടകയിൽ വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്തു; വിഷം നൽകിയെന്ന് സംശയം

ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺ…

9 hours ago

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ബിഎംആർസി. വെബ് ടാക്സി ആപ്പുകൾ…

9 hours ago

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) ബെംഗളൂരുവില്‍ അന്തരിച്ചു. ബെംഗളൂരുവിലെ…

10 hours ago