ന്യൂഡല്‍ഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് പാകിസ്ഥാൻ നടത്തിയ മിസൈല്‍ ആക്രമണനീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്‍പ്പെടെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലാഹോറിലും സിയാല്‍കോട്ടിലും കറാച്ചിയിലും ഇന്ത്യയുടെ ആക്രമണത്തെത്തുടർന്ന് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ഭയന്ന് പാക് നഗരങ്ങള്‍ സമ്പൂര്‍ണ ബ്ലാക്കൗട്ടിലായി.
വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പാകിസ്ഥാന്റെ ആക്രമണ ശ്രമമുണ്ടായത്. ഇന്ത്യയിലെ ജമ്മുവിലെ വിമാനത്താവളമുള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു. ജമ്മു, രാജസ്ഥാനിലെ ജയ്സാൽമീർ ഉൾപ്പെടെ വിവിധയിടങ്ങളിലേക്ക് മിസൈലുകൾ പാകിസ്താനിൽ നിന്ന് തൊടുത്തു. എന്നാൽ, ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ തടുത്തു. ജലന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. വ്യോമപ്രതിരോധ സംവിധാനം വഴിയാണ് ഇന്ത്യ ആക്രമണം തടഞ്ഞത്. പാകിസ്ഥാന്‍റെ 3 പോര്‍വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.
ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ശക്തമായാണ് തിരിച്ചടിച്ചത്. കര,നാവിക, വ്യോമ സേനകള്‍ പാകിസ്താനിലാകെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. പിന്നാലെ സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.