LATEST NEWS

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മസ്തിഷ്‌ക ജ്വരത്തിന്റെ രോഗ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളത്തിൽ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽ കുളങ്ങൾ എന്നിവയിൽ ഇത് കണ്ടുവരാൻ സാധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആൾക്കാർക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ, നാഡീ വ്യൂഹത്തേയും മസ്തിഷ്‌ക്കത്തേയും ബാധിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാൽ പ്രതിരോധ ശേഷി കുറഞ്ഞ ആൾക്കാർ ശുദ്ധമായ ജലത്തിൽ മാത്രമേ കൈയ്യിലും കാലുകളിലുമുള്ള വ്രണങ്ങൾ വൃത്തിയാക്കാൻ പാടുള്ളൂ.

തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗം വന്നാൽ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ചികിത്സ ആവശ്യമാണ്. രോഗ ലക്ഷണങ്ങൾ കാണുന്ന ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ ഒഴിവാക്കുക.

അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ നെഗ്ലേറിയ ഫൗളേറി കൊണ്ടുള്ള മസ്തിഷ്‌ക ജ്വര മരണ നിരക്ക് 99 ശതമാനവും അക്കാന്തമീബ കൊണ്ടുള്ള മസ്തിഷ്‌ക ജ്വര മരണ നിരക്ക് 70 ശതമാനം മുതൽ 90 ശതമാനം വരേയുമാണ്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി ആദ്യമായി അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോൾ പുറപ്പെടുവിച്ചു. ഐസിഎംആറുമായി സഹകരിച്ച് പഠനം നടത്തി. ഈ പ്രവർത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തിൽ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച് ചികിത്സ തുടങ്ങാനാകും. അമീബ കണ്ടെത്തിക്കഴിഞ്ഞാൽ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാർ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, തോന്നയ്ക്കൽ ഐഎവി, കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം എന്നിവിടങ്ങളിൽ സജ്ജമാണ്.

അമീബിക് മസ്തിഷ്‌കജ്വരം-പ്രതിരോധ മാർഗങ്ങൾ

  • നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
  • നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് ക്ലിപ്പ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.
  • ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽഉയർത്തിവെക്കുക.
  • ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി/അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
  • നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ നിഷ്‌കർഷിച്ചിട്ടുള്ള തോതിൽ ക്ലോറിനേഷൻ നടത്തി, ശരിയായ രീതിയിൽ പരിപാലിക്കണം. ക്ലോറിനേഷൻ ചെയ്തതിന്റെ രജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം.
  • സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
  • തിളപ്പിച്ച് ശുദ്ധിയാക്കാത്ത വെള്ളം ഒരു കാരണവശാലും മൂക്കിൽ ഒഴിക്കരുത്.
  • ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ/മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
  • ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.
  • ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
  • പ്രതിരോധശേഷി കുറഞ്ഞ രോഗികൾ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങൾ കഴുകി വൃത്തിയാക്കാൻ പാടുള്ളൂ.
    SUMMARY: Amoebic encephalitis likely to increase in summer; Health Department issues alert
NEWS DESK

Recent Posts

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…

17 minutes ago

തൃശ്ശൂർ പൂരം; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സ്പെഷ്യൽ മെമു സർവീസുകൾ പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…

52 minutes ago

റൈറ്റേഴ്സ് ഫോറം സാഹിത്യസമാഹാര പ്രകാശനം മെയ് 3 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…

1 hour ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; 9 കുറ്റങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷം പുതിയ നോട്ടീസ് നല്‍കി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…

2 hours ago

അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവര്‍ന്നു

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…

3 hours ago

കനത്ത ചൂട്; കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു

കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…

3 hours ago