ബൈറൂട്ട്: തെക്കൻ ലെബനനിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും ഏറ്റുമുട്ടല്‍ ശക്തമാകുന്നു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ എട്ടു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുപത്തിരണ്ടുകാരനായ ക്യാപ്റ്റന്‍ ഐതന്‍ ഒസ്‌തെര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരവധി സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലെബനാനിൽ കരയുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഒറ്റദിനം മാത്രം എട്ടു ഇസ്രായേൽ സൈനികർ കൊല്ലപ്പെടുന്നത്. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. ലെബനനില്‍ ഏകദേശം 400 മീറ്ററോളം ഇസ്രയേല്‍ സൈന്യം മുന്നേറ്റം നടത്തിയതായാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.
അതേസമയം, തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രയേലി സൈനികരുമായി തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ള പറഞ്ഞു. വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ അഡെയ്സെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇസ്രയേല്‍ സൈനികരെ പിന്‍വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന സൈനികനീക്കത്തിന്റെ ഭാഗമായുള്ള മിസൈലാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ലെബനനില്‍ സൈനികപോരാട്ടം നടക്കുന്നതായി സ്ഥിരീകരിക്കുന്നത്.
<BR>
TAGS : ISRAEL LEBANON WAR
SUMMARY : Fighting rages on Lebanon border; Eight Israeli soldiers were killed in Hezbollah’s retaliation