ബെംഗളൂരു: പതിനഞ്ചുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഹോസ്കോട്ടിലാണ് സംഭവം. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവാണ് സംഭവം പോലീസിനെ അറിയിച്ചത്.
കെആർ പുരത്തെ കൊടിഗെഹള്ളിയിൽ നിന്നുള്ള 24 കാരനായ യശ്വന്ത് ആയിരുന്നു വരൻ. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞെന്ന് കാട്ടിയാണ് പിതാവ് ഹോസ്കോട്ടിലെ ക്ഷേത്രത്തിൽ വിവാഹം നടത്താൻ ടോക്കൺ ബുക്ക് ചെയ്തത്. എന്നാൽ ചടങ്ങിൽ പങ്കെടുത്ത ഇവരുടെ ബന്ധു പെൺകുട്ടിയുമായി സംസാരിക്കുകയും, കുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഉടൻ പോലീസും വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിച്ചു.
പിതാവിന് പണം നൽകിയാണ് വരനും കൂട്ടരും വിവാഹം നടത്താൻ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായിരുന്ന കുട്ടിയുടെ പിതാവ് പണം കണ്ടെത്താനാണ് ഇതിന് തയ്യാറായതെന്നും, കുട്ടിയുടെ അമ്മയും ഇതിൽ പങ്കാളിയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ദൊഡ്ഡബല്ലാപ്പൂരിലെ കർണാടക ഗേൾസ് ഹോമിലേക്ക് മാറ്റി. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
TAGS: KARNATAKA | CHILD MARRIAGE
SUMMARY: Bengaluru: Police rescue 15-year-old girl from child marriage