തിരുവനന്തപുരം: നഴ്‌സറിയില്‍ ചെടിവാങ്ങാന്‍ എന്ന വ്യാജേനെയെത്തി യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി കുറ്റക്കാരന്‍. അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.
പ്രതി സ്വര്‍ണ മാല കവര്‍ച്ച ചെയ്യാനാണ് വിനീതയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. കേസില്‍ ശിക്ഷാവിധി ഈ മാസം 21 പ്രഖ്യാപിക്കും. അന്ന് കേസ് പരിഗണിക്കുമ്പോൾ ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കമാണ് തേടിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളെയും മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 96 പേരെ സാക്ഷികളായി വിസ്തരിക്കുകയായിരുന്നു. മുമ്പും ഇയാള്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. സ്റ്റോക്ക് മാർക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങള്‍ നടത്തുകയായിരുന്നു.
2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയില്‍ പട്ടാപകല്‍ ആയിരുന്നു കൊലപാതകം. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Peroorkada Vineetha murder case; Accused Rajendran found guilty