ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പദ്ധതിയിട്ടുള്ള നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപെടുത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ക്വിൻ സിറ്റിയിലേക്ക് എത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് പദ്ധതിയിൽ സർക്കാർ ഭൂമി വാഗ്ദാനം ചെയ്തു.
പ്രീമിയം സ്ഥാപനങ്ങൾക്കും ആഗോള സർവകലാശാലകൾക്കും എത്തിച്ച് വിദ്യാഭ്യാസ കേന്ദ്രമായി ക്വിൻ സിറ്റിയെ മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യം എന്നിവയടക്കമുള്ള നിർണായക മേഖലകളുടെ ഹബ്ബാകും ക്വിൻ സിറ്റി. ഇതിനൊപ്പം മറ്റ് വിവിധ പദ്ധതികളും ക്വിൻ സിറ്റിയുടെ ഭാഗമാകും. ദബാസ്പേട്ടിനും ദൊഡ്ഡബല്ലാപൂരിനും ഇടയിൽ 5,800 ഏക്കറിലാണ് ക്വിൻ സിറ്റി ഉയരുക.
വാണിജ്യ വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ആഗോള ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമാക്കി കൂടിയാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.
കാരി ബിസിനസ് സ്കൂൾ, ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, സ്കൂൾ ഓഫ് മെഡിസിൻ, യുഎസിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ലിവർപൂൾ യൂണിവേഴ്സിറ്റി, ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി, യോർക്ക് യൂണിവേഴ്സിറ്റി, വോൾവർഹാംപ്ടൺ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മന്ത്രി എം.ബി. പാട്ടീൽ ചർച്ചകൾ ആരംഭിച്ചു. ഈ സ്ഥാപനങ്ങൾക്ക് ക്വിൻ സിറ്റിയിൽ ആവശ്യമായ ഭൂമിയും സർക്കാർ വാഗ്ദാനം ചെയ്തു.
TAGS: BENGALURU | KWIN CITY
SUMMARY: Education insitutions to be part of Bengaluru Kwin city scheme