ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ദൗത്യം സംബന്ധിച്ച സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനുമാണ് ഷിരൂരിലേക്ക് പോകുന്നത്. അർജുന് വേണ്ടിയുള്ള തിരച്ചിലിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ തിരച്ചില്‍ പതിനൊന്നാം ദിവസമായ ഇന്നും തുടരുകയാണ്.
അര്‍ജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയിട്ടും അത് പുറത്തെടുക്കാന്‍ തിരച്ചില്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
<br>
TAGS : SHIROOR LANDSLIDE
SUMMARY : Search for Arjun; Two ministers from Kerala are in Shirur today