ബെംഗളൂരു: യക്ഷഗാന അരങ്ങിലെ പ്രഥമ വനിതാ ‘ഭാഗവതയും’ (ഗായിക) കർണാടകയിലെ കലാരംഗത്ത് നാല് പതിറ്റാണ്ടുകളിലായി തിളങ്ങിനിന്ന വ്യക്തിത്വവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മംഗളൂരു കൊളമ്പെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.
കാസറഗോഡ് മധൂര്‍ സ്വദേശിനിയാണ്. യക്ഷഗാന മദ്ദള വാദകനായ ഹരിനാരായണ ബൈപ്പാടിത്തായയാണ് ഭർത്താവ്. പ്രജാവാണി ഡിജിറ്റൽ വിഭാഗം എഡിറ്റർ അവിനാഷ് ബൈപ്പാടിത്തായ, ഗുരുപ്രസാദ ബൈപ്പാടിത്തായ എന്നിവർ മക്കളാണ്.
യക്ഷഗാനത്തിലെ ഗാനാലാപനം പുരുഷൻമാർ മാത്രം ഏറ്റെടുത്തിരുന്ന കാലത്താണ് ലീലാവതി ഈ രംഗത്തേക്ക് കടന്നു വരുന്നത്. വിവാഹശേഷം ഭർത്താവ് ഹരിനാരായണയോടൊപ്പം യക്ഷഗാന വേദികളിലേക്ക് അകമ്പടി പോകാൻ തുടങ്ങിയതോടെയാണ് ഗാനാലാപനത്തിലേക്ക് എത്തിച്ചേരുന്നത്. യക്ഷഗാനം പൊതുവേ മണിക്കൂറുകളോളം നിണ്ടുനിൽക്കുന്നതിനാൽ സ്ത്രീ കലാകാരികൾ അരങ്ങിലോ അണിയറയിലോ ഭാഗമാകുന്നത് അക്കാലത്ത് വിരളമായിരുന്നു. ഇതിന് മാറ്റം വരുന്നത് ലീലാവതിയുടെ വരവോടെയാണ്. ശ്രുതിമധുരമായ ആലാപനം കര്‍ണാടകയിലെ യക്ഷഗാന പ്രേമികള്‍ക്കിടയില്‍ ലീലാവതിക്ക് വന്‍ സ്വീകാര്യത ഉണ്ടാക്കി. പിന്നീട് നിരവധി സ്ത്രീകള്‍ ഈ രംഗത്ത് എത്തുന്നതിനും ലീലാവതി പ്രേരണയായി.
നിരവധി സ്ത്രീകളെ യക്ഷഗാന ആലാപനം ലീലാവതി പരിശീലിപ്പിച്ചിട്ടുണ്ട്. ധർമ്മസ്ഥല യക്ഷഗാന പരിശീലന കേന്ദ്രത്തിലും കട്ടീൽ, മൂടബിദിരെ, ബജ്പേ എന്നിവിടങ്ങളിൽ യക്ഷഗുരുവായും പ്രർത്തിച്ചിട്ടുണ്ട്.
2023-ൽ സംസ്ഥാന സര്‍ക്കാര്‍ കന്നഡ രാജ്യോത്സവ പുരസ്കാരം നല്‍കി ആദരിച്ചു. 2010-ൽ കർണാടക യക്ഷഗാന അക്കാദമി അവാർഡ്, 2015-ൽ മംഗളൂരു യൂണിവേഴ്‌സിറ്റി യക്ഷമംഗള അവാർഡ്, നുഡിസിരി അവാർഡ്, ഉല്ലാല റാണി അബ്ബാക്ക അവാർഡ്, കരാവളി ലേഖകിയറ അവാർഡ്, ഉഡുപ്പി പേജാവറ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
<BR>
TAGS : YAKSHAGANA
SUMMARY : The first female Yakshagana ‘Bhagavata’ K Leelavati Baipadittaya passed away