ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടമരണങ്ങൾ കുത്തനെ കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ്. 2024 ജൂലൈയിൽ അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചതിന് ശേഷമാണിതെന്ന് ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഹൈവേയിൽ 2023-ൽ 188 അപകട മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷം മരണസംഖ്യ 50 ആയി കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2024 സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെ പാതയിൽ അപകട മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എടിഎംഎസ് സിസ്റ്റം ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തി.
117-കിലോമീറ്റർ ആറുവരി പ്രവേശന നിയന്ത്രിത ഇടനാഴിയായ ഹൈവേയിൽ 2023-ൽ വാഹനാപകടങ്ങൾ പതിവായിരുന്നു. എന്നാൽ എടിഎംഎസ് നടപ്പിലാക്കിയതിന് ശേഷം അപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ട്രാഫിക് ലംഘനം കണ്ടെത്തൽ, മെച്ചപ്പെട്ട സംഭവ പ്രതികരണ സമയം, അടിയന്തര സേവനങ്ങളുമായി സംയോജിപ്പിക്കൽ എന്നിവ എടിഎംഎസിന്റെ പ്രധാന സവിശേഷതകളാണ്.
TAGS: KARNATAKA | EXPRESS HIGHWAY
SUMMARY: Bengaluru-Mysuru Highway reports sharp decline in road fatalities after ATMS implementation