ബെംഗളൂരു: കാറിൽ വെള്ളം തെറിപ്പിച്ചതിന്റെ പകയിൽ യുവാവിന്റെ വിരൽ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരു ലുലുമാൾ അണ്ടർപാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരുക്കേറ്റ കൈവിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. രാത്രി ഒൻപത് മണിയോടെ ലുലു മാളിനടുത്തുള്ള സിഗ്നലിൽനിന്ന് കാർ തിരിക്കവേ, മറ്റൊരു വാഹനത്തിലേക്ക് അബദ്ധത്തിൽ മഴവെള്ളം തെറിച്ചു. ഇതോടെ തൊട്ടടുത്ത വാഹനത്തിലെ യാത്രക്കാർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. നല്ല മഴയായതിനാൽ വെള്ളം തെറിച്ച കാര്യം അറിയില്ലായിരുന്നു.
തന്റെ കാറിനു സമീപം മറ്റൊരു കാർ പാഞ്ഞെത്തിയതിനുശേഷമാണ് സംഗതി മനസിലായതെന്ന് ജയന്ത് ശേഖർ പറഞ്ഞു. കാറിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരൻ ശേഖറിന്റെ വലതുകൈയിലെ മോതിരവിരലിൽ കടിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കി. തുടർന്ന് ശസ്ത്രക്രിയയ്ക്കും മറ്റുമായി രണ്ടുലക്ഷത്തോളം രൂപ ചെലവായി. സംഭവത്തിൽ ശേഖറിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: BENGALURU | ATTACK
SUMMARY: Man Bites Another Man’s Finger For Splashing Rainwater