ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്. ഗാസ മുനമ്പിൽ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേല്‍ സൈന്യം അപായ സൈറണ്‍ മുഴക്കി. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗാസയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 ലേറെ പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ആക്രമണത്തില്‍ 35,984 പലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും 80,643 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 1139 പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്.