ബെംഗളൂരു: ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ കന്നഡ സിനിമ സംവിധായകൻ അറസ്റ്റിൽ. സിനിമാസംവിധായകൻ എം. ഗജേന്ദ്രയെ (46) 19 വർഷത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2004-ൽ ഗുണ്ടയായ കോട്ട രവിയെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതിയാണ് ഗജേന്ദ്ര.
വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റു ചെയ്തത്. ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ഗജേന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു. പിന്നീട് പോലീസിന്റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങിനടക്കുകയായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്ന് 2008-ൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇയാൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല.
2019-ൽ ഗജേന്ദ്ര പുട്ടാണി പവർ എന്ന സിനിമ സംവിധാനം ചെയ്തതായി പോലീസ് പറഞ്ഞു. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പോലീസ് പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബെംഗളൂരുവിലെ പുതിയ വീട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.
TAGS: KARNATAKA | ARREST
SUMMARY: Movie director Gajendra, missing for 20 years, arrested in murder case