ബെംഗളൂരു: മംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഈ റൂട്ടില്‍ രണ്ടു ഭാഗങ്ങളായി സര്‍വീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേഭാരതിനെയും മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് പദ്ധതി. ഇതോടെ മുംബൈയിൽനിന്ന് 12 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മംഗളൂരുവിലെത്താന്‍ സാധിക്കും. മുംബൈയിൽനിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ ട്രെയിന്‍ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് ആലോചന.
യാത്രക്കാർ ഏറ്റവും കുറവുള്ള വന്ദേഭാരതുകളിൽ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടിലേത്. 40 ശതമാനത്തിൽ കുറവ് യാത്രക്കാരാണ് ഇതില്‍. മുംബൈ-ഗോവ വന്ദേഭാരതിൽ തുടക്കത്തിൽ 90 ശതമാനത്തോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. നിലവിൽ 70 ശതമാനത്തോളം യാത്രക്കാരാണ് ഇതിലുള്ളത്. ഈ രണ്ട് ട്രെയിനും ഒന്നാക്കി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തെ 100 ശതമാനത്തിലേക്ക് എത്തിക്കാമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
മുംബൈയിൽനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ ട്രെയിനുകളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാൽ, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.
<BR>
TAGS : VANDE BHARAT EXPRESS
SUMMARY : Mangaluru-Mumbai Vande Bharat soon