ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഉപേക്ഷിക്കുന്നവർക്കെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച് കർണാടകയിലെ എല്ലാ മെഡിക്കൽ കോളേജുകളുടെയും ഡയറക്ടർമാർക്കായി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മക്കൾ പ്രായമായ മാതാപിതാക്കളെ വൈദ്യചികിത്സയ്ക്ക് പ്രവേശിപ്പിച്ച ശേഷം ഉപേക്ഷിക്കുന്ന സാഹചര്യങ്ങൾ വർധിക്കുന്നതിനെ തുടന്നാണ് നടപടി.
സ്വന്തം മക്കളും നിയമപരമായ അവകാശികളും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കിയ ഈ നിയമം മുതിർന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടിയുള്ളതാണ്. വൃദ്ധരായ മാതാപിതാക്കളെ അവരുടെ സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം മക്കൾ ഉപേക്ഷിക്കുന്ന നിരവധി കേസുകകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലായി ഇത്തരത്തിൽ ആകെ 3,010 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2,007 കേസുകൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. 1,003 കേസുകൾ വിധി നിർണ്ണയത്തിനായി കാത്തിരിക്കുകയാണ്.
ബെംഗളൂരു അർബൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 827 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാസൻ ജില്ലയിൽ 588 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 581 എണ്ണം തീർപ്പാക്കി. ഉത്തര കന്നഡ, ദാവൻഗരെ ജില്ലകളിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വിശദീകരിച്ചു. വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് ലഭിക്കുന്ന സ്വത്ത് കൈമാറ്റങ്ങളും വിൽപത്രങ്ങളും റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ അടുത്തിടെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
TAGS: KARNATAKA
SUMMARY: Karnataka to file cases against children abandoning elderly parents in hospitals