ബെംഗളൂരു: ഷൂട്ടിംഗ് ആവശ്യത്തിനായി നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിന് കന്നഡ സിനിമയായ ടോക്സിക്കിന്റെ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്. ഗീതു മോഹന്‍ദാസ്-യാഷ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ടോക്‌സിക്. സിനിമയുടെ ചിത്രീകരണത്തിനായി പീനിയ എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ച് മാറ്റിയിരുന്നു. ഇതോടെ വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് സിനിമാ നിര്‍മ്മാതാക്കൾക്ക് നോട്ടീസ് അയക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.
വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിത വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മരങ്ങള്‍ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിര്‍മാണക്കമ്പനി കെവിഎന്‍ പ്രൊഡക്ഷന്‍സ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നിര്‍മ്മാതാവായ സുപ്രീത് വ്യക്തമാക്കി. 2023ല്‍ ആണ് ടോക്സിക് സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രില്‍ 10ന് റിലീസ് തീയതിയും ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ഈ ഡേറ്റില്‍ സിനിമ എത്തില്ലെന്ന് യാഷ് പിന്നീട് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | TOXIC MOVIE
SUMMARY: Kannada film star Yash’s Toxic movie lands in controversy over felling of trees in Bengaluru