തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. സിപിഎമ്മിനെ വിമര്‍ശിച്ച നിരവധി പേര്‍ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ല. പ്രഫ. ജോസഫ് മുണ്ടശ്ശേരി മുതല്‍ എത്രയോ പേര്‍ ഇടതുപക്ഷത്തേക്ക് കടന്നു വന്നിട്ടുണ്ടെന്നും ഡോ. സരിന്‍ അവസാനത്തെ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാല്‍ സന്ദീപ് വാര്യരെ ഇടതുപക്ഷത്ത് സ്വീകരിക്കാമെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ബിജെപി എല്ലാ ചീത്തപ്പണത്തിന്റെയും ആള്‍ക്കാരാണ്. ആ പാര്‍ട്ടിക്ക് സത്യവും ധര്‍മവും ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാർട്ടിയിൽ ചേരുന്നതിൽ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടു വരുന്നവരെ സ്വീകരിക്കാൻ സിപിഎമ്മിന് മടിയില്ല. തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ചയല്ലെന്നും എംബി രാജേഷ് പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിനും പാലക്കാട്ടെ സ്ഥാനാർഥി സി കൃഷ്ണകുമാറിനുമെതിരെ തുറന്നടിച്ചാണ് ബിജെപി സംസ്ഥാന സമിതിയംഗം കൂടിയായ സന്ദീപ് വാരിയർ സംസാരിച്ചത്. സി കൃഷ്ണകുമാനിനായി പ്രചരണത്തിനിറങ്ങില്ലെന്ന് അദ്ദേഹം ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു. പാലക്കാട് താൻ അപമാനിതനായി. തന്റെ അമ്മ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്തയാളാണ് സി കൃഷ്ണകുമാറെന്നും സന്ദീപ് വാര്യർ പറഞ്ഞു.
<br>
TAGS : SANDEEP VARIER
SUMMARY : MV Govindan and Binoy Vishwa welcome Sandeep Warrier