ബെംഗളൂരു: നിയമ നിർമാണ കൗൺസിൽ യോഗത്തിനിടെ
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് തള്ളിക്കയറി ബിജെപി എംഎൽസി സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു.
ബെളഗാവിയില്‍ നടന്ന കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലായിരുന്നു സംഭവം. രവിയെ ആക്രമിക്കാനായി ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇതിന് രവി പോലീസിൽ പരാതിയും നൽകിയിരുന്നു. രവിയെ ആക്രമിച്ചതിനെതിരെ 2 ബിജെപി എംഎൽസിമാർ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയെ സമീപിച്ചിരുന്നു. തുടർന്ന് കൗൺസിൽ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിരെബാഗേവാഡി പോലീസാണ് കേസെടുത്തത്. കൗൺസിൽ ഹാളില്‍ നടന്ന പ്രശ്നത്തിലൂടെ തന്നെ കൊലപ്പെടുത്താൻ കളമൊരുക്കുകയായിരുന്നെന്ന് രവി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തന്റെ ജീവനുഭീഷണിയാണെന്നും രവി പറഞ്ഞിരുന്നു.
അതേസമയം രവിക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. നടപടികൾ വേഗത്തിലാക്കാൻ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു.
<br>
TAGS : CT RAVI
SUMMARY : Case filed against those who tried to attack CT Ravi