കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ വിദ്യാർഥിനിയെ പുതിയ സ്കൂളില്‍ ചേർത്തതായി പെണ്‍കുട്ടിയുടെ പിതാവ്. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസിലാണ് കുട്ടിയെ ചേർന്നത്. കുട്ടിയുടെ പിതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ‘തലയിലെ മുക്കാല്‍ മീറ്റർ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകള്‍ എത്തി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഹിജാബ് വിവാദത്തിന് പിന്നാലെ പെണ്‍കുട്ടിയെ സ്കൂള്‍ മാറ്റുമെന്ന് പിതാവ് പറഞ്ഞിരുന്നു. അതേസമയം, പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളില്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പുറത്തു നിറുത്തിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ സ്കൂളില്‍ കുട്ടി പഠനം തുടരുന്നില്ലെന്നും പ്രശ്നം വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ച സാഹചര്യത്തിലാണിത്.
സ്കൂള്‍ അധികൃതരും സർക്കാരും അനുകൂല നിലപാടെടുത്തതോടെ ഇതുസംബന്ധിച്ച ഹർജിയിലെ തുടർനടപടികള്‍ ജസ്റ്റിസ് വി ജിഅരുണ്‍ അവസാനിപ്പിക്കുകയായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായസൗഹാർദ്ദം നിലനില്‍ക്കട്ടേയെന്ന് കോടതി പറഞ്ഞിരുന്നു. ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃരുടെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം ഡിഇഒ നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
SUMMARY: Hijab controversy: Student’s father says he has enrolled her in a new school














