തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടി പിന്‍വലിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, 22ാം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.
SUMMARY: Talks with Transport Commissioner fail; Bus strike likely in the state on Tuesday