ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. നഗരത്തിൽ ജനജീവിതം ദുസഹമാക്കി അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഉത്തരവ് നിർബന്ധിതമായി സ്കൂളുകൾ പാലിക്കണം എന്ന് ഡൽഹി സർക്കാർ അറിയിച്ചു.
വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡൽഹിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരാനാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം നോയിഡയിലെ ഗൗതം ബുദ്ധ് നഗർ ജില്ലാ ഭരണകൂടവും സ്കൂളുകൾക്കും കോച്ചിംഗ് സെൻററുകൾക്കും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടത്തണം. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും ഹൈബ്രിഡ് ഫോർമാറ്റിൽ ക്ലാസുകൾ തുടരും.
SUMMARY: Air pollution is severe; Classes from nursery to fifth grade have been moved online in Delhi














