വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വർധിപ്പിച്ചു. വിദേശകാര്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഡല്‍ഹി പോലീസിന്‍റെതാണ് നടപടി. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും ഏർപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് നടപടി.
ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിർത്തല്‍ ധാരണയുണ്ടെങ്കിലും വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് പോലീസിന് നിർദേശം ലഭിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെയും 25 ബിജെപി നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കുന്നതില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാർ, ബിജെപി എംപിമാർ, ഡല്‍ഹി മുഖ്യമന്ത്രി എന്നിവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ചർച്ച നടക്കുന്നത്.
നിലവില്‍ സി.ആർ.പി.എഫിന്‍റെ ‘ഇസഡ്’ കാറ്റഗറി സായുധ സംരക്ഷണമാണ് ജയശങ്കറിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ നിലവാരം ‘വൈ’ യില്‍ നിന്ന് ‘ഇസഡ്’ വിഭാഗത്തിലേക്ക് ഉയർത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു.
TAGS : S JAYASHANKAR
SUMMARY : Center enhances security of External Affairs Minister S. Jaishankar