വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടലിൽ കുടങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം രാത്രിയിലും തുടരുന്നു. അടഞ്ഞു കിടക്കുന്ന വീടുകളിൽ സൈന്യം പരിശോധന നടത്തുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇതുവരെ 120 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 106 പേർ ദുരന്തത്തിൽ മരിച്ചതായാണ് റവന്യു വിഭാഗത്തിന്റെ കണക്ക്. എൺപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 130ലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ 91 പേരും മേപ്പാടി ഹെൽത്ത് സെന്ററിൽ 27 പേരും കല്‍പ്പറ്റ ഗവ. ആശുപത്രിയിൽ 13 പേരുമാണ് ചികിത്സയിലുള്ളത്. 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 51 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
ഇരുട്ടു പരുന്നതോടെ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. വടം ഉപയോഗിച്ചും ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് സൈന്യം താൽക്കാലിക പാലം നിർമിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ചൂരൽമലയിൽ പരുക്കേറ്റവരെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘമാണ് ചൂരൽമലയിലെത്തിയത്. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവിൽനിന്ന് സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടിൽ എത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം നടപ്പാക്കിയത്. പ്രത്യേക ഡോഗ് സ്ക്വാഡ് ഉടൻ അപകട മേഖലയിലെക്ക് എത്തും. കൂടുതൽ താത്കാലിക പാലങ്ങൾ സൈന്യം നിർമിക്കും. കൂടുതൽ സൈനികർ ദുരന്തഭൂമിയിലേക്ക് എത്തും.
മുണ്ടക്കൈ ദുരന്തത്തിൽ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടന്ന 70 ശതമാനത്തിലധികം ആളുകളെ ഇതിനോടകം പുറത്തെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൂല കാലവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കിനെയും അതിജീവിച്ചാണ് രക്ഷാപ്രവർത്തനം. മൃതദേഹങ്ങളും പരുക്കേറ്റവരുമായും ആംബുലൻസുകൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 3069 പേർ ക്യാംപുകളിലുണ്ട്. ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
<BR>
TAGS : WAYANAD LANDSLIPE
SUMMARY : Death toll rises to 120 in Wayanad Ullpettel, rescue operation continues at night