തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. മുൻ മന്ത്രി ടി പി രാമകൃഷ്ണന് പകരം ചുമതല നൽകും. നിർണ്ണായകമായ ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയുണ്ടായതായാണ് സൂചന. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്രനേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെ ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാളെ മുതൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.
<br>
TAGS : EP JAYARAJAN | CPM
SUMMARY : EP Jayarajan may resign the post of LDF convener; Instead, TP Ramakrishnan is in charge