തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തില്‍ നിന്ന് 66 ലക്ഷം രൂപ നഷ്ടമായെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന ആഭരണക്കടയിലെ മൂന്ന് മുൻ ജീവനക്കാരികളും, അതില്‍ ഒരാളുടെ ഭർത്താവും കേസില്‍ പ്രതികളാണ്. ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികള്‍. സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന ക്യൂആർ കോഡില്‍ കൃത്രിമം കാണിച്ചാണ് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തതെന്നാണ് കേസ്.
തട്ടിയെടുത്ത ഭീമമായ തുക പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിയ സ്ഥാപനത്തില്‍ വെച്ച യഥാർത്ഥ ക്യൂആർ കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
അതേസമയം, തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജീവനക്കാരികള്‍ കൃഷ്ണകുമാറിനും ദിയക്കുമെതിരെ നല്‍കിയ എതിർപരാതിയില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കൃഷ്ണകുമാർ, ദിയ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കവടിയാറിലെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ ലൈൻ-ഓഫ് ലൈൻ പ്ലാറ്റ്ഫോമില്‍ നിന്നാണ് ക്യൂആർ കോഡ് തിരിമറിയിലൂടെ ജീവനക്കാർ പണം തട്ടിയത്.
SUMMARY: Fraud in Diya Krishna’s firm; charge sheet filed














