കൊച്ചി പുറംകടലിലെ കപ്പല്‍ അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വകുപ്പിന്റേതാണ് ഉത്തരവ്. കപ്പല്‍ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായത് ഗുരുതരമായ പാരിസ്ഥിതിക – സാമൂഹിക- സാമ്പത്തിക ആഘാതമെന്നും വിലയിരുത്തിയാണ് പ്രഖ്യാപനം.
സംഭവം ഗുരുതരമായ പാരിസ്ഥിതിക ആശങ്കകള്‍ ഉയർത്തിയതും എണ്ണ ചോർച്ചയും ചരക്ക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കേരളത്തിന്റെ തീരപ്രദേശത്ത് അടിഞ്ഞതും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് കാരണമായി. ദുരന്തനിവാരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കി.
കപ്പല്‍ മുങ്ങിയതിനെ തുടർന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട്, നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. കപ്പലപകടം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
അതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധരുടെ യോഗം ചേര്‍ന്നിരുന്നു. തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്‌നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Government declares ship capsizing accident a state disaster