തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങാനില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലി എസ്എഫ്ഐയും കെ എസ് യുവും ശക്തമായ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് പ്രതികരണം. പ്രതിഷേധം എന്തിനാണെന്നു മനസിലാകുന്നില്ലെന്നും ഏറ്റുമുട്ടലിനില്ലെന്നാണ് താൻ ആദ്യമെ പറഞ്ഞതെന്നും അതിനർഥം വഴങ്ങും എന്നല്ലെന്നും ഗവർണർ പറഞ്ഞു.
കടുത്ത പ്രതിഷേധത്തിനിടെയാണ് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിൽ ഗവർണർ പങ്കെടുത്തത്. പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. സർവകലാശാല ചട്ടങ്ങൾ ലംഘിക്കുന്നതായി ചിത്രം എടുത്തുമാറ്റണമെന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നിർദേശിച്ചു. എന്നാൽ പരിപാടി ഉപേക്ഷിച്ചാലും പടം മാറ്റാനാകില്ലെന്ന് സംഘാടകരും വ്യക്തമാക്കി. ഇതോടെ എസ്എഫ്ഐ, കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
സെനറ്റ് ഹാളിലേക്കു തള്ളിക്കയറിയ കെ എസ് യു പ്രവർത്തകരും സംഘാടകരും തമ്മിൽ സംഘർഷമുണ്ടായി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കിയതിനു ശേഷം പരിപാടി ആരംഭിച്ചത്. ഹാളിനു പുറത്താണ് എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചിരുന്നത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
SUMMARY: Governor Rajendra Arlekar response to Bharatmata image controversy.