ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ബി.ആര്. ഗവായ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകുന്നത്.
65 വയസ്സ് തികയുന്ന 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയില്‍ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ആയ ജഡ്ജിനെയാണ് ചീഫ് ജസ്റ്റിസായി നിശ്ചയിക്കുക. ബിഹാർ എസ്ഐആറില്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്.
ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒമ്പത് വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ഹരിയാനയില്‍ നിന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 1962 ല്‍ ഹരിയാനയിലെ ഹിസാർ ജില്ലയിലെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്.
SUMMARY: Justice Surya Kant sworn in as 53rd Chief Justice of the Supreme Court













