ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം16 ന് വൈകുന്നേരം 3.30 മുതൽ 6.30 വരെ പഥ സഞ്ചലന്‍ നടത്താൻ അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
മാർച്ചിന് അനുമതി തേടി ആർഎസ്എസ് കലബുറഗി ജില്ലാ കൺവീനർ അശോക് പാട്ടീൽ (ഹർജിക്കാരൻ) സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എംജിഎം കമൽ മുമ്പാകെ അഡ്വക്കേറ്റ് ജനറൽ ശശി കിരൺ ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി വാദം രേഖപ്പെടുത്തിയ ശേഷം ഹർജി തീർപ്പാക്കി.
ആർ.എസ്.എസ് 850 അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടം നേരത്തെ 300 പേരെ മാത്രമേ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളൂ. ആർഎസ്എസിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അരുൺ ശ്യാം ഈ പരിധിയെ ചോദ്യം ചെയ്യുകയും കുറഞ്ഞത് 600 പേർക്ക് പങ്കെടുക്കാൻ അനുവാദം തേടുകയും ചെയ്തു. ഹർജി കേട്ട ശേഷം, യൂണിഫോം ധരിച്ച 300 പേരും 50 ബാൻഡ് അംഗങ്ങളും അടങ്ങുന്ന മാര്‍ച്ചിനു ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.
ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 19 ന് കലബുർഗിയിലെ ചിറ്റാപൂരിൽ റൂട്ട് മാർച്ച് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. റൂട്ട് മാർച്ചിന് അനുമതി തേടി ഒക്ടോബർ 13 ന് ഹർജിക്കാരൻ മുനിസിപ്പൽ ഓഫീസർക്കും പോലീസ് ഇൻസ്പെക്ടർക്കും അപേക്ഷകൾ സമർപ്പിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട്, തഹസിൽദാർ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരെ രേഖാമൂലം അറിയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നവംബർ 5 ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ജില്ലാ അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് കൺവീനർ അശോക് പാട്ടീലിനോട് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ ജില്ലാ അധികൃതര്‍ നിയന്ത്രണങ്ങളോടെ അനുമതി നൽകിയതിനെതിരെയാണ് ആർഎസ്എസ് ഇളവ് തേടി കോടതിയെ സമീപിച്ചത്.
SUMMARY: RSS route march allowed in Chittapur, Kalaburagi













