ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു. കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പോലീസ് സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
ലോകായുക്ത പോലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയതായി സിദ്ധരാമയ്യ പറഞ്ഞു. മുഡ കേസ് വെറും കെട്ടുകഥ മാത്രമാണ്. താൻ നിരപരാധിയാണെന്നും, അന്വേഷണത്തിൽ ഇത് തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി അഴിമതി കേസിൽ സിദ്ധരാമയ്യയ്ക്കും, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും ചൊവ്വാഴ്ച കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
നവംബർ 25ന് ഇതു വരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് നവംബർ 26ലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിയെ ഒക്ടോബര്‍ 25ന് ലോകായുക്ത പോലീസ് മൈസൂരു ഓഫിസിൽ വെച്ച് ചോദ്യം ചെയ്തിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Lokayukta police questions Siddaramiah in muda scam