ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്നലെ വൈകിട്ട് യാത്ര തുടങ്ങി ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 3 മണിയോടെ പേടകം കാലിഫോര്‍ണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തില്‍ പതിച്ചു. ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ശുഭംശു ശുക്ല.
ഉടൻ കപ്പല്‍വഴി വീണ്ടെടുക്കുന്ന പേടകത്തില്‍ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോണ്‍ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും. നാസയിലെ ബഹിരാകാശ നിലയത്തിന്റെ കണ്‍ട്രോള്‍ സെന്ററില്‍ ഐ.എസ്.ആർ.ഒയ്ക്കു മാത്രമായി പ്രത്യേക സെല്‍ അനുവദിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നു എയ്രോ സ്‌പേസ് മെഡിസിനില്‍ വൈദഗ്ദ്ധ്യം നേടിയ രണ്ടു ഡോക്ടർമാരും നാലു ശാസ്ത്രജ്ഞരും ഭൂമിയില്‍ ഈ ദൗത്യത്തിന്റെ ഭാഗമായി. ബഹിരാകാശത്ത് ശുഭാംശുവും ഭൂമിയില്‍ ഇവരും ആർജിച്ച അറിവും അനുഭവജ്ഞാനവുമാണ് ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കരുത്താവുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 14 ദിവസം അറുപതിലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.
അങ്ങനെ ദൗത്യത്തിലുടനീളം നടത്തിയ പരീക്ഷണങ്ങളുടെ 580 പൗണ്ടിലധികം കാര്‍ഗോകളുമായിട്ടാണ് ഡ്രാഗണ്‍ പേടകത്തിന്റെയും സംഘത്തിന്റെയും മടക്കം. ജൂണ്‍ 25നായിരുന്നു സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ വിക്ഷേപണം. പ്രതീക്ഷിച്ച സമയത്തിന് മുമ്പ് ജൂണ്‍ 26ന് ഡ്രാഗണ്‍ പേടകം വിജയകരമായി ഐഎസ്‌എസില്‍ ഡോക്കിങ് ചെയ്തു.
SUMMARY: Historic mission successfully completed; Subhanshu and team on Earth