കോഴിക്കോട്: മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ റൂട്ടിലാണ് ട്രെയിന്‍ അനുവദിച്ചത്. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ (06031) രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8:10ന് പുറപ്പെടുന്ന ട്രെയിന്‍ (06032) 9:50ന് കോഴിക്കോട് എത്തും. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും.
പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാൽ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു ഇതുവരെ. അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. പിന്നാലെയെത്തുന്ന നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രമാണുള്ളത്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടും. നാലുമണിക്കൂറിലേറെ സമയം കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.
<BR>
TAGS : RAILWAY | TRAIN | SHORNUR-KANNUR
SUMMARY : New passenger train sanctioned on Shornur-Kannur route