തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുകളുടെ ഭാഗമായി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രമഴയ്ക്ക് കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണം. ഒരാളെ കാണാതായി. വടകര കന്നിനടയിൽ മാഹി കനാലിൽ മീൻപിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ് മരിച്ചത്.
എറണാകുളം ചെറായിയിൽ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖിൽ മുരളിയുടെ മൃതദേഹം ലഭിച്ചു. പത്തനംതിട്ട തിരുവല്ല നിരണത്ത് തോട്ടിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തിൽ വീണ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.
കണ്ണൂരിൽ കാണാതായ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയുടെ മൃതദേഹവും കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടിൽ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
<BR>
TAGS : HEAVY RAIN KERALA
SUMMARY : Seven dead in rain-related incidents in the state. One person missing