ചെന്നൈ: ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് മോഹൻരാജു മരണപ്പെട്ട സംഭവത്തില്‍ സിനിമാ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെ കീലയൂർ പോലീസ് ആണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ആക്ടിലെ സെക്ഷൻ 194 പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. മോഹൻരാജുവിന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.
ആര്യ നായകനായുള്ള സർപാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് മോഹൻരാജുവിന് അപകടം സംഭവിച്ചത്. ബുദ്ധിമുട്ടേറിയ ഒരു കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് മോഹൻരാജുവിന് ദാരുണാന്ത്യം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) രംഗത്തെത്തിയിരുന്നു. എസ് എം രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
SUMMARY: Stuntman Mohanraj’s death; Case filed against director Pa Ranjith